ഏതു കോളജിൽ ജോലി ചെയ്യാനും തയാറെന്ന് സ്ഥാനമൊഴിയുന്ന മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൻ.എൽ.ബീന. സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കാൻ ബാധ്യസ്ഥയാണെന്ന് എൻ.എൽ.ബീന കൊച്ചിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കോളജിലെ എസ്.എഫ്.ഐ. നേതൃത്വത്തിന്റെ തുടർച്ചയായ സമ്മർദ്ദത്തിനൊടുവിലാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്.
മൂന്നു വർഷം മഹാരാജാസ് കോളജിന്റെ പ്രിൻസിപ്പല്‍ സ്ഥാനത്തിരുന്ന ശേഷമാണ് പ്രഫസർ എൻ.എൽ.ബീന പടിയിറങ്ങുന്നത്. സ്ഥലം മാറ്റം പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഉടൻ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. 30 വർഷത്തെ സർവീസിനിടെ 14 കോളജുകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഇനി ഏതു
കോളജിൽ പ്രവർത്തിക്കാനും തയാറാണെന്നും എൻ.എൽ.ബീന മനോരമ ന്യൂസിനോട് പറഞ്ഞു. മഹാരാജാസിലെ അവസാന ദിനവും തന്റെ മുന്നിലെത്തിയ വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തിരക്കിലായിരുന്നു ബീന. ഒരു വർഷം സർവീസ് ബാക്കിയുള്ളപ്പോഴാണ് ഇടതു വിദ്യാർഥി സംഘടനകളുടെ ശക്തികേന്ദ്രമായ തലശേരി ബ്രണ്ണൻ കോളജിലേക്കാണ് സ്ഥലം മാറ്റം.