നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ല. കെട്ടിടത്തിന്റെ സ്കെച്ചും ചാലക്കുടി നഗരസഭയുടെ ഫയലില്‍ ഇല്ല. ഈ രണ്ടു രേഖകള്‍ ഇല്ലാതെ കെട്ടിട നിർമാണത്തിന് പെര്‍മിറ്റ് നല്‍കിയത് ദുരൂഹമാണ്. രേഖകള്‍ കാണാതായത് വിജിലന്‍സിനെ അറിയിക്കുമെന്നു നഗരസഭ അധികൃതര്‍ അറിയിച്ചു.
ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്കു ഭൂമി കയ്യേറി നിർമിച്ചതാണെന്നു തൃശൂർ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചാലക്കുടിയിലെ കയ്യേറ്റഭൂമിയിലാണു ദിലീപ് ഡി സിനിമാസ് തിയറ്റർ നിർമിച്ചതെന്നു തൃശൂർ കലക്ടറുടെ റിപ്പോർട്ടിൽ സൂചനയുള്ള സാഹചര്യത്തിൽ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകൾ സംബന്ധിച്ചു റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണു വിശദ അന്വേഷണത്തിലേക്കു പോകുന്നത്. ചാലക്കുടിയിൽ ഡി സിനിമാസ് തിയറ്റർ നിർമിച്ചതു കയ്യേറ്റഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാൾ 2015 ജൂൺ 11നു ലാൻഡ് റവന്യു കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം ഇഴഞ്ഞാണു നീങ്ങുന്നത്.
വളരെ സങ്കീർണമായ പ്രശ്നമായതിനാൽ വിഷയം പഠിച്ചുവരികയാണെന്നും കൊച്ചി ദേവസ്വം അധികൃതരെക്കൂടി ഹിയറിങ്ങിനു വിളിച്ചിട്ടുണ്ടെന്നും കലക്ടർ റിപ്പോർട്ട് നൽകി. ഭൂമി സംബന്ധിച്ചു കൊച്ചി ദേവസ്വത്തോടു ചില ചോദ്യങ്ങൾ ചോദിച്ചതിനു മറുപടി ലഭിച്ചിരുന്നു. ദേവസ്വം വകയാണോ ഈ സ്ഥലം എന്നും ആരാഞ്ഞിട്ടുണ്ട്.
സർവേ റിപ്പോർട്ട് പ്രകാരം വലിയ കോയിത്തമ്പുരാൻ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണു ഭൂമി. ഇതിൽ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരിൽ നിന്നു വാങ്ങിയതാണ്. അവർക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്നും എങ്ങനെ കരം അടച്ചുവെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല.
വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നു മധ്യമേഖലാ റവന്യു വിജിലൻസിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണു മുഴുവൻ ഭൂമിയുടെയും പഴയ കാലത്തേത് ഉൾപ്പെടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കാൻ റവന്യു വകുപ്പ് ആലോചിക്കുന്നത്. കയ്യേറ്റത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്നതല്ലാതെ ഇനി എന്തു ചെയ്യണമെന്ന ശുപാർശ കലക്ടറുടെ റിപ്പോർട്ടിലില്ല.
1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് തൃശൂർ കലക്ടർ റിപ്പോർട്ട് നൽകിയത്. രാജകുടുംബത്തിന്റേതായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവുകൾ നടന്നതായും കലക്ടർ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. മുൻ കലക്ടർ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു.
അതേസമയം, കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിൽ നടൻ ദിലീപ് പുറമ്പോക്കു ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കോട്ടയം കലക്ടർക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി.
Advertisement