നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ളശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. 20,000 രൂപ അടിസ്ഥാനശമ്പളം വേണമെന്ന ആവശ്യത്തിലുറച്ച് നഴ്സുമാര്‍ ഉറച്ചുനിന്നു. എന്നാൽ നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്. വ്യാഴാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമേ നാളെ ഡ്യൂട്ടിക്കെത്തൂ. അത്യാഹിതവിഭാഗവും മറ്റ് അവശ്യസേവനങ്ങളും തടസപ്പെടുത്തില്ല.
അതേസമയം, ലഭ്യമായ ജീവനക്കാരെവച്ച് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജമെന്റുകള്‍ അറിയിച്ചു. മിനിമംവേതനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും മാനേജ്മെന്റുകൾ.
17,200 രൂപയാണ് സർക്കാർ നിർദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും, നഴ്സിങ് സംഘടനകളുടെ പ്രതിനിധികളുമായാണ് മീഡിയേഷൻ കമ്മിറ്റി ചർച്ചനടത്തിയത്.