ദിലീപിന്റെ മാനേജർ അപ്പുണ്ണി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയോ തന്നെയോ ബന്ധിപ്പിക്കാൻ തെളിവില്ലെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. നാദിർഷയെയും തന്നെയും മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ ശ്രമമെന്നും അപ്പുണ്ണി പറഞ്ഞു. എന്നാൽ ദീലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും റൂറൽ എസ്്പി എ.വി.ജോർജ് ആലുവയിൽ പറഞ്ഞു.
ദിലീപിന്റെ ഡ്രൈവർമാത്രമാണെന്നും നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ഒരു ബന്ധവുമില്ലെന്നുമാണ് അപ്പുണ്ണിയുടെ വാദം. എന്നാൽ പൊലീസ് പ്രതിചേർക്കാന്‍ ശ്രമിക്കുന്നതായി മാധ്യമവാർത്തകളിൽ നിന്ന് വ്യക്തമാകുന്നു. അന്വേഷണവുമായി ഒരുഘട്ടത്തിലും നസ്സഹകരിച്ചിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.കേസിൽ നന്നെ അറസ്റ്റ് ചെയ്യേണ്ട സഹാചര്യമില്ലെന്നും കസ്റ്റഡിയിലെടുത്താൽ പൊലീസ് പീഡിപ്പിക്കുമെന്ന് ഭയക്കുന്നതായും ജാമ്യാപേക്ഷയിൽ അപ്പുണ്ണി ചൂണ്ടിക്കാട്ടി.
ദിലിപിനൊപ്പം ചോദ്യം ചെയ്യുന്നതിനായാണ് അപ്പുണ്ണിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. ഇതിന് തയ്യാറാകാതെ അപ്പുണ്ണി ഒളിവിൽ പോവുകയായിരുന്നു. ഗൂഡാലോചനയിൽ ദലീപിന് വ്യക്തമായ തെളിവുണ്ടെന്ന് ആലുവ റൂറൽ എസ്പി എ വി ജോർജ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അപ്പുണ്ണിയെ കണ്ടെത്തുന്നതിനായി കേരളത്തിന് പുറത്തും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിരുന്നു