നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പള നിരക്ക് അംഗീകരിക്കാനാവില്ലെന്ന് ചെറുകിട ആശുപത്രി ഉടമകൾ. ഇരുപത് കിടക്കകളിൽ താഴെയുള്ള ആശുപത്രി ഉടമകൾ ചേർന്ന് പുതിയ സംഘടന രൂപീകരിച്ചു. പുതുക്കിയ ശമ്പളം നൽകണമെങ്കിൽ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനും തീരുമാനം.
നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ചർച്ച നടത്താനിരിക്കെയാണ് ഉടമകളുടെ നേതൃത്വത്തിൽ പുതിയൊരു സംഘടന രൂപീകരിച്ചിരിക്കുന്നത്.ഇരുപത് കിടക്കകളിൽ താഴെയുള്ള ആശുപത്രികളും ക്ളിനിക്കുകളും ഉൾക്കൊള്ളുന്നതാണ് പുതിയ സംഘടന. ഇത്തരം ആശുപത്രികളിലെ നഴ്സുമാർക്ക് 18232 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇത് നൽകാനാവില്ലെന്നാണ് പുതിയ സംഘടനയുടെ തീരുമാനം.
ഇത്രയുമോ ഇതിലധികമോ ശമ്പളം നൽകണമെങ്കിൽ മരുന്നുകളിലടക്കംം സർക്കാർ സഹായമുണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. സർക്കാർ നിശ്ചിയിച്ച ശമ്പളം നൽകാമെന്ന് വൻകിട ആശുപത്രികൾ സമ്മതിച്ചിരുന്നു. അതിലും കൂടുതൽ വേണമെന്നാണ് നഴ്സുമാരുടെ നിലപാട്. ഇതിനിടെ ഇത്രയും പോലും നൽകില്ലെന്ന പുതിയ നിലപാട് പ്രതിസന്ധി രൂക്ഷമാക്കും.രൂപീകരണയോഗത്തിൽ തിരുവനന്തപുരം നഗരത്തിലെ നൂറിലേറെ ആശുപത്രി ഉടമകൾ പങ്കെടുത്തെന്നും സംസ്ഥാന തലത്തിൽ രണ്ടായിരത്തോളം ആശുപത്രികളുണ്ടെന്നും അവകാശപ്പെടുന്നു.