സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. പരിയാരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് പുറമെ പഴയങ്ങാടി ക്രസന്റ് കോളജിലെയും തളിപ്പറമ്പ് ലൂർദ് കോളജിലെയും വിദ്യാർഥികൾ സമരം ആരംഭിച്ചു. കലക്ടറേറ്റിലേക്ക് വിദ്യാർഥികൾ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജിലെ ഇരുപതും പഴയങ്ങാടി ക്രസന്റ് കോളജിലെ അമ്പതും വിദ്യാർഥികളാണ് കലക്ടറുടെ ഉത്തരവ് പ്രകാരം ജോലിക്ക് പോകേണ്ടത്. ക്രസന്റ് കോളജിലെ വിദ്യാർഥികൾ ഇന്നലെ ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു. കലക്ടറുടെ വിവാദ ഉത്തരവ് റദ്ദാക്കുന്നതുവരെ സമരം തുടരാനാണ് നഴ്സിങ് വിദ്യാർഥികളുടെ തീരുമാനം.
നിലവിൽ ആരോഗ്യമന്ത്രിയും പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനും മാത്രമാണ് കലക്ടറുടെ ഉത്തരവിനെ പിന്തുണച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജില്ലയിൽ നടത്തിവരുന്ന സമരവും തുടരുകയാണ്.