കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ കുടിശിക സെപ്റ്റംബർ 30ന് മുമ്പ് ഒറ്റഗഡുവായി നൽകും. പെൻഷൻകാരുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പെൻ·ഷൻകാർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്താ പരമ്പരയാണ് സർക്കാരിന്റ കണ്ണുതുറപ്പിച്ചത്.
പെൻഷൻകാരുടെ കണ്ണീരിന് ഒടുവിൽ ശാശ്വതപരിഹാരമുണ്ടാകുന്നു. എത്രയും വേഗം ഇവരുടെ ദുരിതം പരിഹരിക്കണമെന്ന് സർക്കാർ നിർദേശിച്ചതിന്റ അടിസ്ഥാനത്തിലാണ് ഗതാഗതമന്ത്രി ചർച്ച വിളിച്ചത്.
സെപ്റ്റംബറോടെ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് നിലവിലെ ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കി മാറ്റും. തിരിച്ചടവിന്റ തുക കുറയുന്നതോടെ മാസം 75 കോടി രൂപ അധികമുണ്ടാകും. ഇതോടെ പെൻ·ഷനും കൃത്യമായി കൊടുത്തുതീർക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റ തീരുമാനത്തെ പെൻഷൻകാരും സ്വാഗതം ചെയ്തു.
ആദ്യമായാണ് പെൻഷൻകാരെ നോട്ടീസ് നൽകി സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്. മനോരമ ന്യൂസ് വാർത്തയെതുടർന്ന് ഒരുമാസത്തെ പെൻഷൻ കഴിഞ്ഞയാഴ്ച വിതരണം ചെയ്തിരുന്നു.