റേഷൻ മുൻഗണന പട്ടികയിൽ ഇടം പിടിക്കാതെപോയ പാവങ്ങൾക്ക് സൗജന്യ ചികിൽസ ഉറപ്പു വരുത്തും. ഇതിനായി മുൻപ് സൗജന്യചികിൽസ ലഭിച്ചിരുന്നവരുടെ റേഷൻകാർഡിൽ മുൻഗണന വിഭാഗമെന്ന് പതിച്ചുനൽകാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. പട്ടികയിലുള്ള അനർഹരെ ഒഴിവാക്കാൻ മറ്റുവകുപ്പുകളുടെ സഹായം തേടാനും തീരുമാനമായി.
മുൻഗണനപട്ടികയിൽ ഇടംപിടിക്കാതെ പോയത് കാരണം സൗജന്യചികിൽസ നിഷേധിക്കപ്പെട്ടവരുടെ ദുരിതം മനോരമ ന്യൂസ് കഴിഞ്ഞദിവസം സംപ്രേഷണം ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഭക്ഷ്യമന്ത്രി തന്നെയാണ് പരിഹാര മാർഗങ്ങൾ നിർദേശിച്ചത്. ഇതനുസരിച്ച് മുൻപ് ബി.പി.എൽ കാര്‍ഡുണ്ടായിരുന്നവരും സൗജന്യ ചികിൽസ ലഭിക്കുകയും ചെയ്തവർക്ക് തുടർന്നും സൗജന്യ ചികിൽസ ഉറപ്പുവരുത്തും. ഇതിനായി ഇവർക്ക് ലഭിച്ചിട്ടുള്ള നീല കാർഡിൽ സൗജന്യ ചികിൽസയ്ക്ക് അർഹരെന്ന് സീൽ ചെയ്ത് നൽകും.
അതാത് താലൂക്ക് സപ്ലൈ ഒാഫീസർമാർക്കാണ് ചുമതല. ഇത്തരം ആളുകളെ മുൻഗണനപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും നടപടി തുടങ്ങി. അതേസമയം പട്ടികയിലുള്ള അനർഹരെ ഒഴിവാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് 15 ദിവസത്തെ കർമ്മ പദ്ധതി ആവിഷ്കരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, മോട്ടോർ വാഹനവകുപ്പ് എന്നിവിടങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വലിയ വീടും വാഹനങ്ങളും ഉള്ളവരെ ഒഴിവാക്കാനാണ് തീരുമാനം. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ അർധസർക്കാർ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും സ്വയം ഒഴിവാകാൻ മാസം 30ന് വരെ സമയം അനുവദിച്ചിട്ടുണ്ട്.