നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിനെതിരെ സിപിഐ. എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരാണ് ഉത്തരവെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഉത്തരവ് പിൻവലിക്കില്ലെന്ന നിലപാടിലാണ് ജില്ലാ കലക്ടർ. ആരോഗ്യമന്ത്രി ശരിയെന്ന് പറഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവിനെയാണ് സിപിഐ തള്ളിക്കളഞ്ഞിരിക്കുന്നത്. എത്രയുംവേഗം ഉത്തരവ് പിൻവലിക്കണം. സമരങ്ങളെ നേരിടേണ്ടത് ഇങ്ങനെയല്ല. നഴ്സുമാരുടെ സമരം മാന്യമായി പരിഹരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
പക്ഷേ ഉത്തരവ് പിൻവലിക്കാനോ ഭേദഗതി ചെയ്യാനോ കലക്ടർ തയ്യാറല്ല. മൂന്നുദിവസത്തേക്ക് നിലവിലുള്ള സ്ഥിതി തുടരനാണ് തീരുമാനം. വിദ്യാർഥികള്‍ ജോലിക്കെത്തിയതുകാരണം നഴ്സുമാർ സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടെന്നും കലക്ടർ പറഞ്ഞു. എന്നാൽ ഉത്തരവ് അനുസരിക്കാത്ത പരിയാരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജില്ലയിലെ ഒൻപത് സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന സമരം തുടരുകയാണ്.