ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ നീക്കികിട്ടാൻ എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി നിയമനടപടിക്ക്. കോടതി പരാമർശങ്ങളിലുള്ള വിശദീകരണം സർക്കാരിനും നൽകി. കോടതിയുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതാണ് നല്ലതെന്നായിരുന്നു സർക്കാരിനു നിയമ സെക്രട്ടറിയുടെ ഉപദേശം. കോടതി പരാമർശം തച്ചങ്കരിക്ക് എതിരായിരുന്നെങ്കിലും നാണക്കേട് അദ്ദേഹത്തിന് പൊലീസ് ആസ്ഥാനത്ത് നിയമനം നൽകിയ സർക്കാരിനാണ് ഉണ്ടാക്കിയത്. നേരത്തെ കോടതിയിൽ നിന്ന് എതിർ പരാമർശങ്ങളുണ്ടായതാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റുന്നതിന് സർക്കാർ പറഞ്ഞ ന്യായീകരണം.
എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ തൽസ്ഥാനത്ത് നിലനിർത്തണമോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നുള്ള ഗൗരവമേറിയ പരാമർശവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതോടെ പ്രതിരോധത്തിലായത് സർക്കാരാണ്. ഇതിനിടയിലാണ് കോടതിയുമായള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതാണു നല്ലതെന്നു ചൂണ്ടകാട്ടി നിയമ സെക്രട്ടറിയുടെ ഉപദേശവും സർക്കാരിന് ലഭിച്ചത്. കൂടാതെ കോടതിയുടെ നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും തച്ചങ്കരിയെ മറ്റൊരു തസ്തികയിലേക്ക് മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് പരാമർശങ്ങൾ നീക്കികിട്ടാൻ കോടതിയെ സമീപിക്കാനുള്ള തച്ചങ്കരിയുടെ തീരുമാനം. നേരത്തെ തന്റെ കേസുൾപ്പെടെയുള്ള കാര്യങ്ങളിലെ വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫിസിനേയും അദ്ദേഹം അറിയിച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേധാവിയായി പുനർ നിയമനം നേടി ടി.പി.സെൻകുമാർ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു ടോമിൻ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ എഡിജിപി യായി നിയമിച്ചത്.നിയമനം പിന്നീട് ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.