നടിയെ ആക്രമിച്ച കേസിൽ എംഎൽഎമാരായ അൻവർ സാദത്തിന്റെയും മുകേഷിന്റെയും മൊഴി രേഖപ്പെടുത്തി. എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. നടപടിക്രമം പാലിക്കാതെ എംഎൽഎ ഹോസ്റ്റലിൽ കയറി മൊഴിയെടുത്തതിൽ സ്പീക്കർ അതൃപ്തി അറിയിച്ചു. ഇതോടെ പി.ടി.തോമസ് എംഎൽഎയുടെ മൊഴി എടുക്കുന്നത് മാറ്റി.
അൻവർ സാദത്ത് എംഎൽഎയുടെ മുറിയിലെത്തിയാണ് അന്വേഷണ സംഘം ആദ്യം മൊഴിയെടുത്തത്. ദിലീപുമായുള്ള സൗഹൃദം, നടി ആക്രമിക്കപ്പെട്ട ശേഷം നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്നും അൻവർ സാദത്ത് പറഞ്ഞു.
വിശദമായ ചോദ്യാവലിയുമായാണ് അന്വേഷണസംഘം മുകേഷിന്റെ മുന്നിലെത്തിയത്. പൾസർ സുനിയുമായി തനിക്കും കുടുംബാംഗങ്ങൾക്കും പരിചയമുണ്ടെന്നും ഒരുവര്‍ഷത്തോളം തന്റെ ഡ്രൈവറായിരുന്നു സുനിയെന്നും മുകേഷ് പറഞ്ഞു. എംഎൽഎ ഹോസ്റ്റലിൽ കയറി മൊഴിയെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. ഇത് പാലിക്കാത്തതിലാണ് സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാര്യം പൊലീസ് മേധാവിയെ അറിയിച്ച സ്പീക്കർ ചീഫ് മാർഷലിനോട് വിശദീകരണവും തേടിയിട്ടുണ്ട്. ഇതോടെ അന്വേഷണസംഘം പി.ടി തോമസിന്റ മൊഴിയെടുക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.