നടിയെ ഉപദ്രവിച്ച കേസിൽ പ്രതി സുനിൽകുമാറിന്റെ കത്ത് ജയിലിൽനിന്നു പുറത്തു വന്ന വിവാദത്തിനൊടുവിൽ കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനു സ്ഥലംമാറ്റം. കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ടായാണു വി.ജയകുമാറിനെ നിയമിച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, മാറ്റം നേരത്തേ തീരുമാനിച്ചതാണെന്നു ജയിൽ വകുപ്പു വിശദീകരിച്ചു. കാക്കനാട് ജയിലിൽ കഴിയവേ, ജയിൽ സൂപ്രണ്ടിന്റെ സീൽ പതിച്ച കടലാസിലാണു സുനിൽകുമാർ സഹതടവുകാരൻ മുഖേന നടൻ ദിലീപിനു കത്തെഴുതിയത്.
സുനിൽകുമാറിനു ജയിലിൽ ഫോൺ ലഭിച്ചെന്നും ഈ ഫോൺ ഉപയോഗിച്ചു ദിലീപിന്റെ മാനേജർ അപ്പുണ്ണി ഉൾപ്പെടെയുള്ളവരെ വിളിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ജയിലിൽ സുനിൽകുമാർ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും കത്തെഴുതിയ വിഷയത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്.
എന്നാൽ, കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ജയകുമാറിനെ കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ടാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെന്നും ഇതിന് ഇദ്ദേഹം സമ്മതം അറിയിച്ചിരുന്നെന്നുമാണു ജയിൽ വകുപ്പു വിശദീകരിക്കുന്നത്. മറ്റു ജയിലുകളുടെ തലപ്പത്തും മാറ്റമുണ്ട്. കാക്കനാട്ടെ പുതിയ സൂപ്രണ്ടായി കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ചന്ദ്രബാബുവിനെ നിയമിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മോഹനകുമാരനെ നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ടാക്കി.
പൂജപ്പുര സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് നിർമലാനന്ദനാണ് കണ്ണൂർ സെൻട്രൽ ജയിലിലെ പുതിയ സൂപ്രണ്ട്. മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ട് വിജയനെ കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടായും വൈത്തിരി സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് സജീവനെ മാനന്തവാടിയിലും നിയമിച്ചു. ചീമേനി ജോയിന്റ് സൂപ്രണ്ട് ജഗദീശനെ ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ടായി മാറ്റി, ആലപ്പുഴ സൂപ്രണ്ട് സാജനെ പകരം നിയമിച്ചു.
സിപിഎം കണ്ണൂർ, കാസർകോട് ജില്ലാ നേതൃത്വങ്ങളുടെ ആവശ്യപ്രകാരമാണു കണ്ണൂർ തളിപ്പറമ്പുകാരനായ ജഗദീശനെ ആലപ്പുഴയ്ക്കു മാറ്റിയതെന്നാണു വിവരം. ചീമേനി ജയിലിലെ ഗോപൂജ, തളിപ്പറമ്പിലെ ആർഎസ്എസ് പഠന ക്ലാസ് വിവാദങ്ങളുമായി ബന്ധപ്പെട്ടു ജഗദീശനെതിരെ സിപിഎം ആക്ഷേപമുന്നയിച്ചിരുന്നു.
ചീമേനിയിലെ സൂപ്രണ്ട് ഗോപൂജാ വിവാദത്തിൽ സസ്പെൻഷനിലാണ്. പാലക്കാട് സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് യോഹന്നാനെ മുട്ടം ജയിൽ സ്പെഷൽ ഓഫിസറായും കോഴിക്കോട് സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് കെ.വേണുവിനെ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായും നിയമിച്ചു.