മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ. ഇരുപതിനായിരം രൂപ അടിസ്ഥാന ശമ്പളമെന്ന നിലപാടിൽ ഉറച്ചു നില്ക്കുകയാണവർ. എന്നാൽ സർക്കാർ നിശ്ചയിച്ച മിനിമം വേതനത്തിൽനിന്ന് ഇനി ഒരു രൂപ കൂട്ടി നല്കാനാവില്ലെന്ന് മാനേജ്മെന്റുകളും വ്യക്തമാക്കുന്നു.
നഴ്സുമാരുടെ സമരം ആരോഗ്യമേഖലയെ ഗുരുതരമായി ബാധിക്കുമെന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. നഴ്സുമാരുമായും മാനേജ്മന്റുകളുമായും വ്യാഴാഴ്ച വൈകിട്ട് നാലിനാണ് ചർച്ച. കഴിഞ്ഞ ദിവസം ചേർന്ന മിനിമം വേജസ് കമ്മിറ്റി ട്രെയിനിങ് കാലാവധി പൂർത്തിയാക്കിയ ഒരു ജി എൻ എം നഴ്സിന് 17 200 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരുന്നു. ഇതിന് ആനുപാതികമായി ബി എസ് സി നഴ്സിന് ശമ്പളം നിശ്ചയിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി മാർഗ നിർദേശമനുസരിച്ച് അടിസ്ഥാന ശമ്പളമായി 20000 രൂപയും മറ്റാനുകൂല്യങ്ങളും നല്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ശമ്പളം നല്കാതെ ട്രെയിനി എന്ന പേരിൽ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ ഇപ്പോൾ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക തന്നെ ആശുപത്രികൾക്ക് അധിക ഭാരമുണ്ടാക്കുമെന്നാണ് ഉടമകളുടെ വാദം. 19 ന് ഹൈക്കോടതി അനുരഞ്ജന സമിതി ചേരുന്നുണ്ട്. ഹൈക്കോടതിയുടേയും മുഖ്യമന്ത്രിയുടേയും ഇടപെടലുകൾ അവകാശങ്ങൾ നേടിത്തരുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ.