സ്വകാര്യ ആശുപത്രികളിലെ ജനറൽ നഴ്സുമാർക്കും സ്വീപ്പർമാർക്കും സർക്കാർ നിശ്ചയിച്ച പുതുക്കിയ ശമ്പളം നൽകാമെന്ന ആശുപത്രി മാനേജ്മെന്റുകളുടെ ഉറപ്പ് നഴ്സുമാർ തള്ളി. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംയുക്ത യോഗത്തിലെ തീരുമാനം സ്വീകാര്യമല്ലെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.
ഇതിനിടെ, നഴ്സുമാരുടെ സംഘടനകളെയും ആശുപത്രി മാനേജ്മെന്റുകളെയും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകിട്ടു നാലിനു ചർച്ചയ്ക്കു ക്ഷണിച്ചു. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നു തുടങ്ങാനിരുന്ന പണിമുടക്കു വ്യാഴാഴ്ചയിലേക്കു മാറ്റിയതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ സമരം തുടരും. ഇതേസമയം, സംസ്ഥാന സർക്കാർ 2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും ഇപ്പോഴും നഴ്സുമാർക്കു നൽകുന്നില്ലെന്നു ലേബർ കമ്മിഷണർ കണ്ടെത്തി. ജനറൽ നഴ്സുമാർക്കു 11,000 രൂപയും ബിഎസ്‌സി നഴ്സുമാർക്കു 12,000 രൂപയും നിശ്ചയിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്.
ഇതു നടപ്പാക്കാൻ ആശുപത്രി മാനേജ്മെന്റുകൾ ഇനിയും തയാറായിട്ടില്ലെന്നു സർക്കാരിനു കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ 10നു ചേർന്ന ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചപ്രകാരം ശമ്പളം നൽകാമെന്നാണു സ്വകാര്യ ആശുപത്രികൾ സമ്മതിച്ചിരിക്കുന്നത്.
സർക്കാർ പുതുക്കി നിശ്ചയിച്ച ജനറൽ നഴ്സുമാരുടെ ശമ്പളം ഇങ്ങനെയാണ്:
20 കിടക്കവരെയുള്ള ആശുപത്രികളിൽ - 18,232 രൂപ. 21 മുതൽ 100 കിടക്കവരെ - 19,810 രൂപ, 101 മുതൽ 300 കിടക്കവരെ - 20,014 രൂപ, 301 മുതൽ 500 കിടക്കവരെ - 20,980 രൂപ, 501 മുതൽ 800 കിടക്കവരെ - 22,040 രൂപ, 800 കിടക്കകൾക്കു മുകളിൽ 23,760 രൂപ.
സ്വീപ്പർമാർ ഉൾപ്പെടെ താഴ്ന്ന നിലയിലുള്ള ജീവനക്കാരുടെ ശമ്പളം 7775ൽനിന്നു 15,600 ആകും. ഇതാണ് ആശുപത്രി മാനേജ്മെന്റുകളുടെ ഏഴു സംഘടനകൾ പങ്കെടുത്ത യോഗം അംഗീകരിച്ചത്. എന്നാൽ, 20 കിടക്കയിൽ താഴെയുള്ളതടക്കം എല്ലാ ആശുപത്രിയിലെയും നഴ്സുമാർക്കു കുറഞ്ഞത് 20,000 രൂപ ശമ്പളം എന്നതാണു സമരരംഗത്തുള്ള നഴ്സിങ് സംഘടനകളുടെ ആവശ്യം.
സർക്കാർ നിശ്ചയിച്ച നിരക്കനുസരിച്ച് 300 കിടക്കയ്ക്കു മുകളിലുള്ള ആശുപത്രികളിലെ നഴ്സുമാർക്കു മാത്രമേ 20,000 രൂപ ശമ്പളം ലഭിക്കുകയുള്ളൂ. 19നു ഹൈക്കോടതിയിലെ മീഡിയേഷൻ സമിതിയും വിഷയം പരിഗണിക്കുന്നുണ്ട്.
20നാണ് ബിഎസ്എസ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി യോഗം ചേരുന്നത്.