വീതികുറഞ്ഞ വൺവേ റോഡിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി ബസിന്റെ യാത്ര നടപ്പാതയിലൂടെ. കൂത്താട്ടുകുളം ടൗൺ പാലത്തിനു സമീപം സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലേക്കുള്ള വൺവേ ആയ നടപ്പുറം ബൈപാസിലൂടെയാണ് ബസുകൾ പലപ്പോഴും അപകടകരമായ രീതിയിൽ തലങ്ങും വിലങ്ങും ഓടി കാൽനട യാത്രക്കാർക്കുള്ള നടപ്പാതയിൽ കയറ്റേണ്ടി വരുന്നത്. ഒരു ബസിനു മാത്രം കടന്നു പോകാവുന്ന അത്രയും വീതി കുറഞ്ഞ റോഡിന്റെ ഒരു വശം താഴ്ചയുള്ള തോടാണ്.
വർഷങ്ങൾ പഴക്കമുള്ള കരിങ്കൽകെട്ടാണ് റോഡിനെയും തോടിനെയും വേർതിരിക്കുന്നത്. ബസുകൾ വശം ചേർന്നു പോകുന്നത് അപകടകരമാണെന്നതും കണക്കിലെടുത്താണ് ഈ വശത്ത് നടപ്പാത ഉയർത്തി നിർമിച്ചത്. എംസി റോഡിൽ നിന്നു ബസ് സ്റ്റാൻഡുകളിലേക്കുള്ള എളുപ്പപാത ആയതിനാൽ കാൽനടക്കാർ കൂടുതലും ഉപയോഗിക്കുന്നത് ഈ നടപ്പാതയാണ്. കോട്ടയം, പാലാ ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകൾക്കു മാത്രമാണ് ഇതുവഴി സ്റ്റാൻഡിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ.
മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങളിൽ നിന്നു വരുന്ന ഓർഡിനറി ബസുകൾ ഓണംകുന്ന് ക്ഷേത്രക്കവലയിൽ നിന്നു തിരിഞ്ഞ് ജയന്തിറോഡ് വഴി സ്റ്റാൻഡിൽ പ്രവേശിക്കണമെന്നാണ് ഗതാഗത ഉപദേശകസമിതി നിർദേശം. വടക്കു നിന്നുള്ള ദീർഘദൂരബസുകൾ ഗവ. ആശുപത്രിറോഡ് വഴിയാണ് തിരിയേണ്ടത്. സ്റ്റാൻഡിൽ നിന്നു പുറത്തേക്കുള്ള എല്ലാ ബസുകളും മാർക്കറ്റ്റോഡ് വഴിവേണം എംസി റോഡിലെത്താൻ. എന്നാൽ കെഎസ്ടിപിയുടെ സെൻട്രൽകവല വികസനത്തിന്റെ ഭാഗമായി മാർക്കറ്റ്റോഡിലെ ഓടകളുടെ നവീകരണം നടക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗതതടസ്സം നേരിട്ടിരുന്നു.
ഈ സമയത്തും തിരക്കിൽ പെടാതെ പുറത്തു പോകാൻ ജയന്തിറോഡ് ഉപയോഗിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. എന്നാൽ ബൈപാസ് റോഡിലൂടെ തന്നെ പുറത്തേക്ക് പോകാനുള്ള ശ്രമമാണ് കുഴപ്പമുണ്ടാക്കുന്നത്. എതിരെ വൺവേ നിയമം പാലിച്ചു വരുന്ന ബസിന് വഴിയൊരുക്കാനാണ് നിവർത്തിയില്ലാതെ നടപ്പാതയിലേക്ക് ബസ് ഓടിച്ചു കയറ്റേണ്ടി വരുന്നത്. കരിങ്കൽകെട്ടിന്റെ അപകടസ്ഥിതി അറിയാതെയാണ് ഡ്രൈവർമാർ ബസുകൾ ഫുട്പാത്തിൽ കയറ്റുന്നത്.