സംസ്ഥാനത്ത് റേഷൻകട വഴിയുള്ള മണ്ണെണ്ണ വിതരണം നിർത്തിവച്ചു. മണ്ണെണ്ണ മൊത്തവിതരണക്കാർ കടകൾ റജിസ്റ്റർ ചെയ്യാത്തതും ജി.എസ്.ടിയ്ക്കു ശേഷമുള്ള മണ്ണെണ്ണവില പുനർനിർണയിക്കാത്തതാണ് കാരണം. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.
റേഷൻ മണ്ണെണ്ണയ്ക്ക് ചരക്കുസേവനനികുതി ബാധകമായതിനാൽ ഇനി മൊത്തവിതരണക്കാർക്ക് എണ്ണകമ്പനികളിൽ നിന്ന് മണ്ണെണ്ണ കിട്ടണമെങ്കിൽ ജി.എസ്.ടി വകുപ്പിൽ റജിസ്റ്റർ ചെയ്യണം. എന്നാൽ 239 ഡിപ്പോകളിൽ 29 എണ്ണമേ റജിസ്റ്റർ ചെയ്തിട്ടുള്ളു. മൊത്തവിതരണക്കാരാണ് പതിനാലായിരം റേഷകടകളിലും മണ്ണെണ്ണയെത്തിക്കുന്നത്. ജിഎസ്.ടി വകുപ്പിലെ കാലതാമസം കൊണ്ടാണ് റജിസ്ട്രേഷ·ൻ വൈകുന്നതെന്നാണ് വിതരണക്കാരുടെ വിശദീകരണം
നിലവിൽ മണ്ണെണ്ണയ്ക്ക് ലീറ്ററിന് 22 രൂപയാണ്. ജി.എസ്.ടി കൂടിയാകുമ്പോൾ 25 പൈസ കൂടി കൂടും. അതേസമയം എണ്ണകമ്പനികൾ ഈ മാസം മുതൽ മണ്ണെണ്ണ വില ലീറ്ററിന് മൂന്നരരൂപ കുറച്ചിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനപ്പെടുത്തി പുതിയ വില നിശ്ചയിക്കേണ്ടത് സിവിൽ സപ്ലൈസ് വകുപ്പാണ്. അതുണ്ടാകാത്തതിനാൽ മണ്ണെണ്ണെയെടുത്തവർക്കും വിതരണം ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിൽ ഈ മാസത്തെ വിതരണത്തിനുള്ള സമയം നീട്ടിത്തരണമെന്ന് സിവിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.