കേരളത്തിലെ ഒന്നൊഴികെ എല്ലാ വോട്ടുകളും വീഴുക പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിനാകുമെന്നാണ് പ്രതീക്ഷ. എൻ.ഡി.എ സ്ഥാനാർഥി റാംനാഥ് ഗോവിന്ദിന് ലഭിക്കുക നിയമസഭയിലെ ബി.ജെ.പി പ്രതിനിധി ഒ.രാജഗോപാലിന്റെ വോട്ടുമാത്രമാകും. തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.
കണക്കുകൂട്ടലുകൾ പിഴച്ചില്ലെങ്കിൽ ഒ.രാജഗോപാലിന്റെ ഒഴികെയുള്ള 138 വോട്ടുകളും മീരാകുമാറിന് ലഭിക്കും. കേരളത്തിൽ നിന്ന് 139 എം.എൽ.എമാരാണ് നിയമസഭാ മന്ദിരത്തിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. 20 ലോക്സഭാംഗങ്ങളും ഒൻപത് രാജ്യസഭാംഗങ്ങളും ഡൽഹിയിൽ വോട്ടുചെയ്യും. നോമിനേറ്റഡ് അംഗങ്ങളായ നിയമസഭയിലെ ജോർജ് ഫെർണാണ്ടസ്, ലോക്സഭയിലെ പ്രൊഫ. റിച്ചാർഡ് ഹേ, രാജ്യസഭയിലെ സുരേഷ് ഗോപി എന്നിവർക്ക് വോട്ടവകാശം ഇല്ല. വേങ്ങര നിയമസഭാ മണ്ഡലം ഒഴിഞ്ഞുകിടക്കുകയുമാണ്. വിജയം ഉറപ്പിച്ച എൻ.ഡി.എ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് ഏറ്റവുമധികം എതിർവോട്ടുകൾ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമായിരിക്കും. സംസ്ഥാനത്തെ ജനസംഖ്യയെ ആകെ എം.എൽഎമാരുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോൾകിട്ടുന്ന തുകയാണ് കേരളത്തിലെ ഒരു എം.എൽഎയുടെ വോട്ടിന്റെ മൂല്യം. ഇത് 152 ആണ്. കേരളനിയമസഭയിലെ ആകെ വോട്ടുകളുടെ മൂല്യം 21,280. 29 എം.പിമാരുടെ വോട്ടിങ് മൂല്യം 41,812 വരും.
നിയമസഭാ മന്ദിരത്തിലെ പ്രത്യേക ബൂത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചുമാത്രമാണ് വോട്ടുചെയ്യാനാവുക. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബാലറ്റ്പെട്ടി ഡൽഹിയിലേക്ക് അയക്കും.