അവധി ദിനത്തിൽ തടവുകാർക്കായി പ്രദർശിപ്പിച്ച സിനിമയോടു ദിലീപ് താൽപര്യം കാണിച്ചില്ല. ആലുവ സബ് ജയിലിൽ തടവുകാർക്കായി ‘ഗ്രേറ്റ് ഫാദർ’ എന്ന മമ്മൂട്ടി സിനിമയാണു പ്രദർശിപ്പിച്ചത്. കുളിക്കാനും ഭക്ഷണം വാങ്ങാനും മാത്രം പുറത്തിറങ്ങിയ നടൻ സിനിമ കാണൽ ഒഴിവാക്കി പകൽ സെല്ലിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. അവധി ദിനമായതിനാൽ ഇന്നലെ തടവുകാർക്കു ജോലികളൊന്നും ഉണ്ടായിരുന്നില്ല.
രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു സിനിമാ പ്രദർശനം. ദിലീപ് കഴിയുന്ന രണ്ടാം സെല്ലിനു ചേർന്നുള്ള വരാന്തയിലാണു ടിവി വച്ചിരുന്നത്. സെല്ലിൽ ദിലീപിന്റെ സഹതടവുകാർ ഉൾപ്പെടെയുള്ളവർ ടിവിക്കു മുൻപിൽ നിരന്നപ്പോൾ വായനയിലും ഉറക്കത്തിലുമായിരുന്നു നടൻ.
രാവിലെതന്നെ കുളി കഴിഞ്ഞെത്തി ചപ്പാത്തിയും കടലക്കറിയും കഴിച്ചു. ഉച്ചവരെ പത്രവായനയും ഉറക്കവും. ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം വാങ്ങാൻ മാത്രം പുറത്തിറങ്ങി. ഉച്ചയ്ക്ക് സാമ്പാറും അവിയലും ഉപ്പേരിയും തൈരും ഉൾപ്പെടെയുള്ള ഊണ്. വൈകിട്ടത്തെ ഭക്ഷണവും ചോറായിരുന്നു. അവധിദിനമായിരുന്നെങ്കിലും സൂപ്രണ്ട് പി.പി. ബാബുരാജ് ഇന്നലെയും ജയിലിലെത്തി.
സെലിബ്രിറ്റിയായ തടവുകാരൻ ജയിലിൽ കഴിയുന്ന പ്രത്യേക സാഹചര്യത്തിലായിരുന്നു ഇത്. ഒരാവശ്യവും ദിലീപ് സൂപ്രണ്ടിനോടോ ജയിൽ ഉദ്യോഗസ്ഥരോടോ ഉന്നയിച്ചിട്ടില്ല. താൻ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നുമുള്ള രണ്ടു വാചകങ്ങളിൽ കേസിനെക്കുറിച്ചുള്ള സംസാരമൊതുക്കി.
സഹതടവുകാരുൾപ്പെടെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ചകളിൽ സന്ദർശകരെ അനുവദിക്കുന്ന പതിവില്ലാത്തതിനാൽ ഇന്നലെ കൂടിക്കാഴ്ചയ്ക്ക് ആരുമെത്തിയില്ല.