നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് തടവിൽ കഴിയുന്ന പൾസർ സുനിക്കായി ഒരാഴ്ചയോളം നീണ്ട പൂജ. പെരുമ്പാവൂരിലെ വീട്ടുവളപ്പില്‍ ദിവസവും പുലർച്ചെ മുതൽ രാത്രിവരെ നീളുന്ന സർപ്പപൂജയാണ് നടന്നത്. പൂജ തുടങ്ങിയ തിങ്കൾ രാത്രിയാണ് ദിലീപ് അറസ്റ്റിലായത്. പത്തുപതിനഞ്ച് വർഷമായി സിനിമയും സിനിമാക്കാരുമായി ബന്ധപ്പെട്ടായിരുന്നു സുനിൽ കുമാറിന്റെ ജീവിതം.
ഇതിനിടയില്‍ വഴിവിട്ട ഇടപാടുകളില്‍ പലതിന്റെയും ഭാഗമായി പൾസർ സുനിയെന്ന വിളിപ്പേരും കിട്ടി. എന്നാൽ ഇപ്പോഴത്തെ കാലക്കേട് സുനില്‍ മുൻകൂട്ടി കണ്ടിരുന്നുവെന്ന് വേണം കരുതാൻ. ദോഷങ്ങൾ നീക്കാൻ ചില പൂജകൾ നടത്തണമെന്ന് മാസങ്ങൾക്ക് മുന്‍പെ അമ്മയോട് പറഞ്ഞിരുന്നു. അതാണിപ്പോൾ നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. തിങ്കളാഴ്ച വീട്ടുവളപ്പിൽ തുങ്ങിയ സർപ്പപൂജ അഞ്ചുദിവസമായിരുന്നു. എല്ലാദിവസവും അതിരാവിലെ തുടങ്ങി രാത്രി വരെ നീളുന്നതായിരുന്നു കർമ്മങ്ങൾ.
നാടിനെ നടുക്കിയ കുറ്റകൃത്യത്തിലെ പ്രതിയെങ്കിലും മകന് ഒരു സ്വഭാവദൂഷ്യവും ഉണ്ടായിരുന്നില്ല എന്നാണ് അമ്മയുടെ ഭാഷ്യം. ഇപ്പോൾ പറയുന്ന ഈ കൃത്യം ആരെങ്കിലും ചെയ്യിച്ചതാണോ എന്നറിയില്ല. സർപ്പപൂജ എന്തിന് വേണ്ടിയാണെന്ന് തെളിച്ചങ്ങ് പറഞ്ഞില്ലെങ്കിലും കർമ്മങ്ങൾ തുടങ്ങിയ തിങ്കളാഴ്ച രാത്രിയാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടായതെന്ന് വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു.