സാഹിത്യപ്രവർത്തക സഹകരണസംഘത്ത മറയാക്കി ചില സ്വകാര്യ പ്രസാധകർ ലാഭം കൊയ്യുന്നതായി ആരോപണം. എസ്.പി.സി.എസ് നേരിട്ട് പ്രസിദ്ധീകരിക്കാൻ വിമുഖത കാണിക്കുന്ന പുസ്തകങ്ങളാണ് ഇത്തരത്തിൽ സംഘത്തിന്റെ ലോഗോ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതെന്നാണ് കവി സച്ചിദാനന്ദൻ ഉൾപ്പെടയുള്ളവരുട ആരോപണം. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്.പി.സിഎസ് പ്രതികരിച്ചു.
ഇടതുപക്ഷ സാഹിത്യപ്രവർത്തകരുടെ കൂട്ടായ്മയായ എസ്.പി.സി.എസിനെ ഉപയോഗിച്ച് ഏതാനും സ്വകാര്യ പ്രസാധകർ വൻതോതിൽ തട്ടിപ്പ് നടത്തുന്നുവെന്നാണ് പ്രധാന ആരോപണം. കവിയും എഴുത്തുകാരനുമായ സച്ചിദാനനന്ദൻ ഇത് സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റുമിട്ടിരുന്നു. എസ്.പി,സി.എസിന്റെ ലോഗോയ്ക്കൊപ്പം സ്വകാര്യപ്രസാധകരുടെ ലോഗോയും കൂടി ഉൾപ്പെടുത്തിയാണ് തട്ടിപ്പെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നം സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പുസ്തകങ്ങൾ ഇത്തരത്തിൽ പ്രസിദ്ധീകരിച്ചുണ്ടെന്നും ആക്ഷേപം ഉണ്ട് എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് എസ്.പി.സിഎസിന്റെ നിലപാട്.
സ്വകാര്യ പ്രസാധകരുടെ പുസ്കതകങ്ങൾക്ക് സംഘത്തിന്റെ ലോഗോ നൽകാറില്ല. എന്നാൽ ഇത്തരത്തിലുള്ള പുസ്തകങ്ങൾ എസ്.പി സിഎസിന്റെ വിതരണ ശൃഖലയായ നാഷണൽ ബുക്ക് സ്റ്റാൾ വഴിയാണ് വിതരണം ചെയ്യുന്നതെങ്കിൽ വിതരണക്കാരുടെ ലോഗോ അതിൽ ഉണ്ടാകാറുണ്ടെന്നും ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയ്ക്കിയതെന്നുമാണ് വിശദീകരണം. എസ്പി സി എസിന്റെ ലോഗോയോട് വളരെ സാമ്യമുള്ളതാണ് നാഷണൽ ബുക്ക്സ്റ്റാളിന്റേത്. ഏതായാലും എഴുത്തുകാർ തന്നെ ഇത് സംബന്ധിച്ച് ആരോപണങ്ങൾ ഉയർത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടും.