ചലച്ചിത്ര നടന്‍ദിലീപിന്‍റെ അനധികൃത ഭൂമി ഇടപാടുകള്‍ക്ക് ഒത്താശ ചെയ്ത് ഇടത് വലത് മുന്നണികള്‍. ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മാണത്തിനായി ദിലീപ് സര്‍ക്കാര്‍ഭൂമി കയ്യേറിയെന്ന പരാതിയിലെ തുടർ നടപടികൾ ഒതുക്കാൻ ഇരുമുന്നണികളിലേയും ഉന്നതർ ഇടപെട്ടു. ഏറ്റവുമൊടുവില്‍ ഇടതുസർക്കാരിലെ സിപിഐ മന്ത്രി ദിലീപിനെ സഹായിക്കാന്‍ ഇടപെട്ടുവെന്നാണ് ആരോപണം. ഉന്നതരുടെ ഇടപെടൽ വ്യക്തമാക്കുന്ന രേഖകൾ മനോരമ ന്യൂസിനു ലഭിച്ചു.
ചാലക്കുടിയിലെ ഒരേക്കറോളം വരുന്ന സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ഉപയോഗിച്ച് കൈവശപ്പെടുത്തിയാണ് ദിലീപ് തിയറ്റർ സമുച്ചയം നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി 2013ലാണ് ആലുവ സ്വദേശി കെ.സി.സന്തോഷ് കലക്ടർക്കു പരാതി നൽകിയത്. പരാതി ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കിയെങ്കിലും യുഡിഎഫിലെ ഉന്നതർ ഇടപെട്ട് കലക്ടറുടെ അന്വേഷണ റിപ്പോർട്ട് ദിലീപിന് അനുകൂലമാക്കി മാറ്റി. 2014ൽ പരാതിക്കാരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് ലാൻഡ് റവന്യൂ കമ്മിഷണർ വിഷയം പരിശോധിച്ചു. ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയ ലാൻഡ് റവന്യൂ കമ്മിഷണർ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കുകയും ഭൂമി കയ്യേറ്റത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു. 2015 ജൂണിൽ പുറപ്പെടുവിച്ച ഈ ഉത്തരവിൽ തുടർനടപടികൾ ഒന്നും ഉണ്ടായില്ല.
ഭരണം മാറി ഇടതുപക്ഷം അധികാരത്തിലെത്തിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോളാണ് മന്ത്രിസഭയിലെ സിപിഐ അംഗത്തിന്റെ ഇടപെടൽ വ്യക്തമായത്. ദിലീപ് നിർമിച്ച് നാദിർഷാ സംവിധാനം ചെയ്ത സിനിമയിൽ മന്ത്രിയുടെ മകന് അഭിനയിക്കാൻ അവസരം നൽകിയാണ് ദിലീപ് നന്ദി പ്രകടിപ്പിച്ചതെന്നാണ് ആക്ഷേപം. ദിലീപിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് നേതാക്കൾ പരസ്പരം ആരോപിക്കുന്നതിനിടെയാണ് ഭൂമി ഇടപാടുകളിൽ ഇരുമുന്നണികളിലേയും ഉന്നതരുടെ ഇടപെടൽ തെളിയിക്കുന്ന രേഖകൾ പുറത്തുവരുന്നത്.