കണ്ണൂരിലെ നഴ്സുമാരുടെ സമരത്തെ നേരിടാൻ കർശനനടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ എട്ട് നഴ്സിങ് കോളജുകളിലെ വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിൽ നാളെമുതൽ ജോലിക്ക് നിയോഗിക്കാനുള്ള കലക്ടറുടെ ഉത്തരവ് വിവാദത്തിലായി. നഴ്സിങ് കൗൺസലിന്റെ അംഗീകാരമില്ലാത്ത വിദ്യാർഥികളെ ജോലി ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആരോപിച്ചു. സമരവുമായി മുന്നോട്ട് പോകാനാണ് നഴ്സുമാരുടെ തീരുമാനം.
ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നഴ്സുമാർ സമരം തുടരുന്ന സാഹചര്യത്തിലാണ് കലക്ടറുടെ കടുത്ത നടപടി. വിദ്യാർഥികൾ ജോലിക്ക് ഹാജരാകാതെയിരുന്നാൽ കോളജിൽനിന്ന് പിരിച്ചുവിടുന്നതടക്കമുളള നടപടിയുണ്ടാകും. യാത്രാചിലവിനും ഭക്ഷണത്തിനുമായി വിദ്യാർഥികൾക്ക് ആശുപത്രി അധികൃതർ ദിവസം നൂറ്റിയമ്പത് രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ദിവസവും ആശുപത്രിയിൽനിന്ന് റിപ്പോർട്ട് കലക്ടർക്ക് നൽകണം. സുരക്ഷ ഒരുക്കാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി. എന്നാൽ സമരത്തിൽ ഉറച്ചു നിൽക്കാനാണ് ഐഎൻഎയുടെ തീരുമാനം. വിദ്യാർഥികളെ ജോലിക്ക് നിയോഗിക്കുന്നത് രോഗികളുടെ ആരോഗ്യം അപകടത്തിലാക്കുമെന്നും സമരക്കാർ പറയുന്നു.
സിപിഎം ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതിയും ഐഎൻഎ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഒൻപത് ആശുപത്രികളിലാണ് സമരം നടക്കുന്നത്.