ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ ധൃതിപിടിച്ചു തീരുമാനം വേണ്ടെന്നു ക്രൈംബ്രാഞ്ച് തീരുമാനം. സെൻകുമാറിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തില്ല. അതേസമയം കേസിനെതിരെ ടി.പി.സെൻകുമാർ നാളെ കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു ടി.പി.സെൻകുമാറിനും വാരികയുടെ പ്രസാധകനുമെതിരെ കേസെടുത്തെതെങ്കിലും ഉടൻ നടപടിയിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനം. സെൻകുമാറിനെതിരെയുള്ള നടപടികളോടു ക്രൈംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥരും രണ്ടു തട്ടിലാണ്.
മതസ്പർധ വളർത്തും വിധം പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചു യൂത്ത് ലീഗ് ,കേരളകോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം നേതാവ് എ.എച്ച്.ഹഫീസ് അടക്കം പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതികളിൽ വിശദമായി മൊഴിയെടുക്കും. വാരികയിൽ പ്രസിദ്ധീകരിച്ചത് താൻ പറയാത്ത കാര്യങ്ങളാണെന്നു ചൂണ്ടികാട്ടി നേരത്തെ ടി.പി.സെൻകുമാർ , ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിനും കത്ത് നൽകിയിരുന്നു.എന്നാൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു.
ഇതിനിടെ ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ സെൻകുമാർ കോടതിയെ നാളെ സമീപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ടു അടുപ്പക്കാരായ അഭിഭാഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തിക്കഴിഞ്ഞു. കേരളത്തിൽ മുസ്‍ലിം ജനനസംഖ്യ വർധിക്കുന്നത് ആശങ്കജനകമാണെന്നും, നൂറു കുട്ടികൾ ജനിക്കുമ്പോൾ 42 എണ്ണവും ഈ സമുദായത്തിൽ നിന്നുള്ള കുട്ടികളാണ് എന്നുള്ളത് ആശങ്ക വർധിപ്പിക്കുന്നു എന്നായിരുന്നു പരാമർശം.കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നില്ലെന്നു പറയാൻ കഴിയില്ലെന്നും അഭിമുഖത്തിൽ ചൂണ്ടികാണിച്ചിരുന്നു.