പൊലീസ് ക്ലബ്ബിനു സമീപം നടൻ ദിലീപിനെ അനുകൂലിച്ചും എതിർത്തും പോസ്റ്ററുകൾ. ക്ലബ്ബ് മന്ദിരത്തിന്റെ എതിർവശത്തെ ആൾത്താമസമില്ലാത്ത പഴയ വീടിന്റെ മുകളിലാണു ദിലീപിനെ അനുകൂലിച്ചു മണപ്പുറം ബോയ്സ് എന്ന പേരിൽ ഫ്ലെക്സ് കെട്ടിയിരിക്കുന്നത്. അതിനു താഴെ മതിലിൽ ദിലീപിനും അൻവർ സാദത്ത് എംഎൽഎയ്ക്കും എതിരെ ഡിവൈഎഫ്ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ പോസ്റ്ററുകൾ നിരത്തി ഒട്ടിച്ചിരിക്കുന്നു.
ദിലീപിനു പൊലീസ് ക്ലബ്ബിലേക്കു വരുമ്പോഴും പോകുമ്പോഴും വാഹനത്തിലിരുന്നു തന്നെ വായിക്കാൻ കഴിയുന്ന ഉയരത്തിലാണ് ഫ്ലെക്സ് തൂക്കിയിരിക്കുന്നത്. ദിലീപിനും എംഎൽഎയ്ക്കും എതിരെ നടക്കുന്ന പോസ്റ്റർ പ്രചാരണത്തെ പ്രതിരോധിക്കാനും പൊലീസ് കസ്റ്റഡിയിലുള്ള ദിലീപിന് ആത്മവിശ്വാസം പകരാനുമാണ് ഇവരുടെ അനുകൂലികൾ ഫ്ലെക്സ് കെട്ടിയതെന്നു ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാജീവ് സക്കറിയ ആരോപിച്ചു. ‘ദിലീപ് എന്ന കലാകാരനെ കുറ്റവാളിയായി ഇന്ത്യൻ ജുഡീഷ്യറി തീരുമാനിക്കുന്നതു വരെ പിന്തുണയ്ക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് ഇദ്ദേഹത്തെ കളിയാക്കാം, കൂകി വിളിക്കാം.
പക്ഷേ, ഈ കേസിൽ ഇദ്ദേഹത്തെ മനപ്പൂർവം ആരെങ്കിലും പെടുത്തിയതാണെങ്കിൽ പിന്നെ നിങ്ങൾ കാണാൻ പോകുന്നതു ജനപ്രിയന്റെ രാജകീയ റീ എൻട്രി ആയിരിക്കും’ എന്നാണ് ഫ്ലെക്സിന്റെ ഉള്ളടക്കം. ദിലീപിന്റെ രണ്ടു ചിത്രങ്ങളുമുണ്ട്. ഒന്നു സിനിമയിലേതാണ്. മറ്റൊന്ന് ആലുവ സബ് ജയിലിലേക്കു കൊണ്ടുപോകുന്നതിന്റെയും.
ദിലീപിനും കാവ്യാ മാധവനുമൊപ്പം അൻവർ സാദത്ത് നിൽക്കുന്ന ചിത്രമുള്ള പോസ്റ്ററിൽ ഉന്നയിക്കുന്ന പ്രധാന ചോദ്യം ദിലീപിന്റെ ഗൂഢസംഘവുമായി എംഎൽഎയ്ക്കുള്ള ബന്ധമെന്ത് എന്നാണ്. എംഎൽഎ ആയ ശേഷം എത്ര വിദേശയാത്രകൾ നടത്തിയെന്നും യാത്രാരേഖയായ പാസ്പോർട് ജനമധ്യത്തിൽ പ്രസിദ്ധീകരിക്കാൻ തയാറാണോ എന്നുള്ള ചോദ്യങ്ങളുമുണ്ട്. ഈ ഗൂഢസംഘത്തിന്റെ ബെനാമി ഇടപെടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും പോസ്റ്റർ ആവശ്യപ്പെടുന്നു.