ആഘോഷങ്ങളില്ലാതെ ഭരണപരിഷ്കാരകമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന് അമ്പതാം വിവാഹവാർഷികം. മാധ്യമപ്രവർത്തകരുടെ ആഭ്യർഥന മാനിച്ച്, ഭാര്യ വസുമതിയമ്മയും കുടുംബാംഗങ്ങൾക്കും മധുരം നൽകിയതുമാത്രമാണ് ഏകചടങ്ങ്. 1967 ജൂലൈ 16ന് ആലപ്പുഴ മുല്ലയ്ക്കലിലായിരുന്നു വി.എസിന്റേയും വസുമതിയമ്മയുടേയും വിവാഹം.
ഭാര്യ വസുമതിയമ്മയ്ക്കൊപ്പം, മകൻ വി.എ.അരുൺകുമാറിനും, മറ്റുകുടുംബാംഗങ്ങൾക്കും കിട്ടി വി.എസ് വക മധുരം. വന്നവർക്കെല്ലാം പാസയവും. അമ്പതുവർഷത്തെ ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം രണ്ടുവാക്കിൽ ഒതുക്കി. വിവാഹനാൾ വസുമതിയമ്മ ഓർത്തെടുത്തു.
പാർട്ടി ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ശ്രീധരന്റെ പേരിലായിരുന്നു വി.എസിന്റെ വിവാഹത്തിനുള്ള ക്ഷണക്കത്ത്. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനവുമായി നടന്ന വി.എസ് 42ാം വയസിലാണ് വിവാഹിതനായത്. വസുമതിയമ്മക്ക് 29 വയസും. കതിർമണ്ഡപമോ, പുടവ നൽകലോ ഒന്നുമുണ്ടായിരുന്നില്ല. അന്നുതൊട്ടിന്നോളം, വി.എസിന്റെ പോരാട്ടങ്ങൾക്ക് തണലായി വസുമതിയുമുണ്ട് ഒപ്പം.