നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ആദ്യം തെളിവെടുപ്പിനു കൊണ്ടുവരേണ്ടത് എം.മുകേഷ് എംഎൽഎയുടെ വീട്ടിലേക്കാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും നടിയെ ആക്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച ഇന്നസന്റ് എംപിയും എംഎൽഎമാരായ എം.മുകേഷും കെ.ബി.ഗണേഷ്കുമാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസിൽ ദിലീപിനെ ചോദ്യം ചെയ്യാൻ വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോകുന്നുണ്ട്. അതുപോലെ ഒന്നാം പ്രതിയായ പൾസർ സുനിയെയും വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതല്ലേ? പൊലീസ് ബോധപൂർവം ചില സ്ഥലങ്ങളിലേക്ക് അന്വേഷണം എത്തിക്കുന്നില്ല. കേസിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നു സമൂഹത്തോടു വ്യക്തമാക്കണം.
സിനിമാമേഖലയിൽ കുമിഞ്ഞുകൂടുന്ന കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കണം. ഇതു സംബന്ധിച്ചു കേരള പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടില്ല. കള്ളപ്പണക്കാരെ പിടിച്ചുനിർത്താൻ കിട്ടിയ അവസരം സർക്കാർ ഇല്ലാതാക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, ഡിസിസി മുൻ പ്രസിഡന്റുമാരായ കെ.സി.രാജൻ, ജി.പ്രതാപവർമ തമ്പാൻ, കെപിസി സെക്രട്ടറിമാരായ എ.ഷാനവാസ് ഖാൻ, ജി.രതികുമാർ, എ.എം.നസീർ, എ.ഹിദുർ മുഹമ്മദ്, ഡിസിസി വൈസ് പ്രസിഡന്റ് പി.ജർമിയാസ് എന്നിവർ പ്രസംഗിച്ചു.