മതസ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് കേസെടുത്ത സർക്കാർ നടപടിയെ നിയമപരമായി നേരിടാനൊരുങ്ങി ടി പി സെൻകുമാർ. പരാതിക്കാരോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ട് സൈബർ പൊലീസ് നോട്ടിസ് അയച്ചു. സൈബർ കുറ്റകൃത്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന സൈബർ സ്റ്റേഷനിൽ സെൻകുമാറിനെതിരായ കേസ് റജിസ്റ്റർ ചെയ്തതില്‍ അവ്യക്തതയുണ്ട്.
സെൻകുമാർ മതസ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. പരാതിക്കാരോട് രണ്ടാഴ്ചയ്ക്കകം നേരിട്ട് ഹാജരായി മൊഴി നൽകാനാണ് നിർദേശം. സി.െഎ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സെൻകുമാർ ഡിജിപി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്.
കേസെടുക്കാൻ ഡിജിപി ലോക്നാഥ് ബഹ്റ ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകിയെങ്കിലും സൈബർ കുറ്റകൃത്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന സൈബർ സ്റ്റേഷനിൽ എന്തിന് കേസ് റജിസ്റ്റർ ചെയ്തവെന്നതും സംശയമുണ്ടാക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതല്ല പരാതിയിൽ പറയുന്ന കാര്യങ്ങൾ ഒന്നും. എന്നാൽ സർക്കാർ ഏജൻസി തന്നെ തയ്യാറാക്കിയ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയതെന്ന ഉറച്ച നിലപാടിലാണ് സെൻകുമാർ. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനാകും സെൻകുമാറിന്റെ ശ്രമം.