നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷന്‍ തുക കണ്ടെത്താൻ അന്വേഷണസംഘത്തിന്റെ ശ്രമം. പ്രധാനപ്രതി പൾസര്‍ സുനിയുടെ അമ്മ അടക്കം അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ നടപടി തുടങ്ങി. അതേസമയം തന്റെ അക്കൗണ്ടിലേക്ക് വന്ന 49,000 രൂപ ചിട്ടിയിടപാടിലൂടെ ലഭിച്ച തുകയെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ചത് പൾസർ സുനിയെന്ന സുനിൽ കുമാർ തന്നെ. ഇതിനുള്ള ക്വട്ടേഷന്‍ നൽകിയത് ദിലീപാണെന്നും അന്വേഷണസംഘം ഉറപ്പിച്ചു. അങ്ങനെയാണ് അറസ്റ്റ് വരെയെത്തിയത്. എന്നാൽ ഗൂഡാലോചന തെളിയിക്കുക ശ്രമകരമാകുമെന്ന് തിരിച്ചറിഞ്ഞാണ് അന്വേഷണത്തിന്റെ ഇപ്പോഴത്തെ നീക്കം. ദിലീപോ അടുപ്പക്കാരോ സുനിൽ കുമാറിന് തുക നൽകിയോയെന്ന് കണ്ടെത്താൻ കിണഞ്ഞുശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്. സുനിലിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയ അൻപതിനായിരത്തോളം രൂപയുടെ ഉറവിടമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ പലവട്ടമെത്തി വിവരങ്ങൾ ആരാഞ്ഞു. ബാങ്ക് അക്കൗണ്ട് രേഖകൾ വാങ്ങി പരിശോധിച്ചു. ഏറ്റവുമൊടുവിൽ എസ്ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ വൈകിട്ട് വീണ്ടും പെരുമ്പാവൂരിലെ വീട്ടിലെത്തി. എന്നാൽ ചിട്ടി ഇടപാടിലൂടെ ലഭിച്ച തുകയാണ് അക്കൗണ്ടിൽ ഉള്ളതെന്നും മറ്റാരും പണമൊന്നും നൽകിയിട്ടില്ലെന്നും സുനിൽ കുമാറിന്റെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.