സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് കുറച്ചു. 85 ശതമാനം സീറ്റുകളിൽ അഞ്ച് ലക്ഷം രൂപയാണ് ഫീസ്. ജസ്റ്റിസ് രാജേന്ജ്രബാബു കമ്മറ്റി ഹൈക്കോടതിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു.അതേസമയം,, സ്വാശ്രയ ഒാർഡിനൻസ് പുറത്തിറക്കാൻ വൈകിയതിൽ സർക്കാരിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസിൽ അൻപതിനായിരം രൂപ കുറക്കാൻ ഫീസ് നിർണ്ണയ സമിതി തീരുമാനിച്ചു. ഇതനുസരിച്ച് 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷമായിരിക്കും ഫീസ്. നേരത്തെ അഞ്ചരലക്ഷമായി ഫീസ് തീരുമാനിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷമെന്ന ഫീസ് തുടരും. ബിഡിഎസ് ജനറൽസീറ്റിൽ ഫീസ് കൂട്ടി. രണ്ടര ലക്ഷത്തിൽ നിന്ന് 2.9 ലക്ഷമായാണ് ഫീസ് ഉയർത്തിയത്. എൻ.ആർ.ഐ സീറ്റിൽ ആറ് ലക്ഷമാണ് ഫീസ്. ഇക്കാര്യം ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതി ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതി സർക്കാരിനെ വിമർശിച്ചത്. ഫീസ് നിർണയസമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഒാർഡിനൻസ് പുറത്തിറക്കാൻ വൈകിയതെന്താണെന്ന് കോടതി ചോദിച്ചു. ആദ്യഒാര്‍ഡിനൻസിൽ ചെറിയ തിരുത്തലുകൾ മാത്രമാണ് േവണ്ടിയിരുന്നത് എന്നിട്ടും ഭേദഗതി വൈകി. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ വ്യക്തമാണെന്നും കോടതി പറഞ്ഞു. എന്നാൽ ഒാര്‍ഡിനൻസ് വൈകിയിട്ടില്ലെന്നായിരുന്നു മന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം.
ഫീസ് തീരുമാനിച്ചതിലെ ന്യൂനതകൾ പരിഹരിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പുതിയ ഫീസിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ മാനേജ്മെന്റുകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും സർക്കാർ അറിയിച്ചു.