പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിൽ നിന്ന് ഇ മെയിൽ സന്ദേശം ചോർത്തിയ കേസ് സർക്കാർ പിൻവലിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന സന്ദേശം പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ചോർത്തിയത്. കേസ് അവസാനിപ്പിക്കാൻ അനുമതി നൽകി ആഭ്യന്തരവകുപ്പ് പ്രോസിക്യൂട്ടർക്ക് കത്തയച്ചു.
2012 ൽ ആയിരുന്നു പൊലീസ് ആസ്ഥാനത്തെ വിവാദമായ ഇ മെയിൽ സന്ദേശം ചോർത്തൽ. രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ പരിശോധിക്കാനായി ഇന്റലിജൻസ് മേധാവി ഹൈടെക് സെല്ലിന് കൈമാറിയ സന്ദേശമാണ് ചോർന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ഒരു മതത്തിൽപെട്ടവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതായി മാധ്യമവാർത്ത വന്നതോടെയാണ് സന്ദേശം ചോർന്ന കാര്യം പുറത്തറിയുന്നത്.
ഇക്കാര്യം അന്വേഷിച്ച ക്രൈംബ്രാഞ്ച്, ഹൈടെക് സെൽ എസ്.െഎ ബിജു സലീമും മാധ്യമപ്രവർത്തകരും ഉൾപ്പടെ ആറുപേർക്കെതിരെ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതി നടപടികൾ നടന്നുവരവെയാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാംപ്രതിയും മാധ്യമം പത്രത്തിന്റ എഡിറ്ററുമായ ഒ.അബ്ദുറഹ്മാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ഇത് അംഗീകരിച്ച സർക്കാർ കേസ് പിൻവലിക്കാനുള്ള തീരുമാനം പ്രോസിക്യൂട്ടറെ അറിയിച്ചു. ഇക്കാര്യം പ്രോസിക്യൂട്ടർ കോടതിയെ അറിയിക്കുന്നതോടെ ഇ മെയിൽകേസിന് അവസാനമാകും.