ആറുമാസം മുൻപ് തൃശൂർ കിണറ്റിങ്കൽ ടെന്നിസ് അക്കാദമിയുടെ ബാസ്ക്റ്റ് ബോൾ കോർട്ടിനരികിലെത്തി സെൽഫിയെടുത്തോട്ടേ എന്നു ദിലീപിനോടു ചോദിക്കുമ്പോൾ ബില്ലു എന്ന കന്റീൻ ജീവനക്കാരൻ ആരാധകൻ മാത്രമായിരുന്നു. എന്നാൽ ഇന്നലെ പൊലീസ് തെളിവെടുപ്പിനു ദിലീപിനെ ഇവിടെയെത്തിച്ചപ്പോൾ ബില്ലു താരമായി; താരം വില്ലനും. ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ നാടകീയം.
ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തൃശൂരിൽ തങ്ങിയ ദിവസങ്ങളിൽ നടിയെ ഉപദ്രവിക്കുന്നതിനുള്ള ഗൂഢാലോചനയും അണിയറയിൽ നടക്കുകയായിരുന്നുവെന്ന പൊലീസ് കണ്ടെത്തലിനുള്ള തെളിവുകൾ ശേഖരിക്കാനാണ് ഇന്നലെ തൃശൂരിലെത്തിച്ചത്.
കിണറ്റിങ്കൽ ടെന്നിസ് അക്കാദമിയിലെ ബാസ്കറ്റ് ബോൾ കോർട്ടിനരികിൽ നിന്ന് ജീവനക്കാരൻ പുല്ലഴി സ്വദേശി ബില്ലു എടുത്ത സെൽഫിയാണ് തൃശൂരിലെ ഗൂഢാലോചനകളിലേക്കു വഴി തുറന്നത്. ബില്ലു സെൽഫി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 2016 നവംബർ 13നു മൂന്നുമണി മുതൽ ആറുവരെ ഒരേ ടവറിനു കീഴിൽ ദിലീപും പൾസർ സുനിയുമുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ തുമ്പുമായെത്തിയ പൊലീസ്, ജീവനക്കാർ എടുത്ത സെൽഫികൾ പരിശോധിച്ചപ്പോഴാണു ബില്ലുവിനും ദിലീപിനും പിന്നിലായി സുനിയെ കണ്ടെത്തിയത്. നിർണായക തെളിവായി അതു മാറുകയും ചെയ്തു.
സെൽഫി എടുത്ത സ്ഥലവും അതിനരികിൽ സുനി നിന്ന സ്ഥലവും അളന്നു രേഖപ്പെടുത്തിയ പൊലീസ് ബില്ലുവിന്റെ മൊഴിയും രേഖപ്പെടുത്തി. ഷൂട്ടിങ് നടന്ന ഇൻഡോർ ടെന്നിസ് കോർട്ടിലേക്ക് ദിലീപിനെ കൊണ്ടുപോവുകയും ചെയ്തു. മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ കൂട്ടാക്കാതിരുന്ന ദിലീപുമായി ഒടുവിൽ പൊലീസ് സംഘം മടങ്ങി; ‘വടക്കുന്നാഥനെ സാക്ഷിയാക്കി പറയുന്നു: എനിക്കീ കേസിൽ മനസാ, വാചാ, കർമണാ ബന്ധമില്ല’ എന്ന് ദിലീപ് പ്രസംഗിച്ച തേക്കിൻകാട് മൈതാനത്തിനു വിളിപ്പാടരികിലൂടെ...