ചേർത്തല ∙ ചോദ്യങ്ങളുടെ കുത്തൊഴുക്കുകൾ ഒരുമിച്ചു നേരിട്ടു വിജയം ശീലമാക്കിയവരാണു ജോബിയും ശ്യാമും. എന്നാൽ മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ നിന്നൊഴുകിയെത്തിയ വെള്ളത്തിനെ നേരിടാൻ അവർക്കു കഴിയാതെ പോയി.
അവധി ആഘോഷിക്കാൻ പുറപ്പെട്ട സുഹൃത്തുക്കളുടെ മരണം നാടിനു വേദനയായി. ചേർത്തല മണവേലി സ്വദേശികളായ റോജിൻ ജോബി(23), സുഹൃത്ത് ശ്യാം അശോകൻ(23) എന്നിവർ അപകടത്തിൽപ്പെട്ടതു ടിവിയിലെ വാർത്തകളിലൂടെയാണു നാട്ടിൽ അറിയുന്നത്.
സ്കൂൾ തലം മുതൽ സുഹൃത്തുക്കളായ ഇവർ ഒരുമിച്ചാണു ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടിയിരുന്നത്. വിവിധ മത്സരങ്ങളിൽ പങ്കെടുത്തു നേടിയ ട്രോഫികളാണ് ഇരുവരുടെയും വീടുകൾ നിറയെ. പ്രിയപ്പെട്ട രണ്ടു കൂട്ടുകാരെ നഷ്ടപ്പെട്ട ദുഃഖത്തിലാണു നാടാകെ.
ഇൗരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ ശ്യാം അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയതായിരുന്നു റോജിൻ. തൃശൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിയായ ശ്യാം പരീക്ഷ തീർത്ത് അവധിക്കെത്തിയതായിരുന്നു. ഹൈദരാബാദിൽ ബിരുദാനന്തര ബിരുദത്തിനു പ്രവേശവനം ലഭിച്ച് അവിടേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു റോജിൻ. അവധി ആഘോഷിക്കാനാണു ശ്യാമും റോജിനും മറ്റു രണ്ടു സുഹൃത്തുക്കളും യാത്ര പോയത്. ചേർത്തല സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്നവരാണു ശ്യാമും റോജിനും.
സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധ ക്വിസ് മത്സരങ്ങളിൽ ഒരുമിച്ചാണ് ഇവരുടെ സംഘം പങ്കെടുത്തിരുന്നത്.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുവർക്കും മുഴുവൻ വിഷയങ്ങൾക്കും എ വൺ ലഭിച്ചിരുന്നു. ശ്യാമിന്റെ പിതാവ് വർക്‌ഷോപ്പ് നടത്തുകയാണ്. സഹോദരി ശിവമോൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
തൃപ്പൂണിത്തുറ ഗവ. കോളജിലെ എംഎ ഇംഗ്ലിഷ് വിദ്യാർഥിയാണ് റോജിൻ. സിനിമാ മോഹങ്ങളുമായി നടന്ന റോജിൻ രണ്ടു ഹ്രസ്വചിത്രങ്ങളുടെ സംവിധായകനാണ്, ഒട്ടേറെ കവിതകളും എഴുതിയിട്ടുണ്ട്. പിതാവ് ജോബി ഇലക്ട്രീഷ്യനാണ്. പ്ലസ് ടു വിദ്യാർഥിയാണു സഹോദരൻ ജോസുകുട്ടി.