നടിയെ ആക്രമിച്ച കേസിൽ തന്റെ കക്ഷിക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെങ്കിൽ മാപ്പുസാക്ഷിയുടെ ആവശ്യം എന്താണെന്ന് നടൻ ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംകുമാർ. കേസിൽ സാക്ഷികളില്ലാത്തതിനാലാണ് പ്രോസിക്യൂഷൻ മാപ്പുസാക്ഷിയെ അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം പ്രതിയുടെ ഫോൺ കണ്ടെത്താനുള്ള ചുമതല മറ്റു പ്രതികൾക്കില്ലെന്നും രാംകുമാർ ചൂണ്ടിക്കാട്ടി. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വ്യക്തമാക്കി. ആവശ്യം വരുമ്പോൾ ഇവ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നടിയെ അതിക്രമത്തിന് ഇരയാക്കിയശേഷം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ ഇനിയും കണ്ടെടുക്കാനായിട്ടില്ല. അതിനാൽ, ദിലീപിനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ആവശ്യം. ഈ വാദം ഖണ്ഡിക്കുമ്പോഴാണ്, ഒന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ചുമതല മറ്റു പ്രതികൾക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
കേസ് അന്വേഷണവുമായി നടൻ ദിലീപ് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പൾസർ സുനിയെ കണ്ടിട്ടില്ലെന്ന ആദ്യ മൊഴിയിൽ താരം ഉറച്ചുനിൽക്കുകയാണ്. തെളിവായി ലഭിച്ച ദൃശ്യങ്ങൾ കാട്ടി ചോദ്യം ചെയ്യുമ്പോൾ ദിലീപ് മറുപടി നൽകുന്നില്ല. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും മാനേജരായ അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇനിയും സാധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അപ്പുണ്ണി ഒളിവിൽ പോയ സാഹചര്യത്തിലാണിത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അപ്പുണ്ണിക്കു നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.