ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് എന്ന സൂചനയുമായി നേതാക്കൾ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം പോസിറ്റീവായി കാണുന്നെന്ന് ജെ.ഡി.യു വൈസ് പ്രസിഡന്റ് ചാരുപാറ രവിയും യു.ഡി.എഫിൽ പാർട്ടി തുടർച്ചയായ തോൽവികൾ നേരിട്ടെന്ന് സെക്രട്ടറി ജനറൽ വർഗീസ് ജോർജും മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണിവിട്ടുവന്നാൽ ചർച്ചയാകാമെന്ന് വൈക്കം വിശ്വൻ പ്രതികരിച്ചു. ഇതോടെ ജെ.ഡി.യുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി.
മനോരമ ന്യൂസ് നേരെ ചൊവ്വെയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശമാണ് ജെ.ഡി.യുവിന്റെ ഇടതുമുന്നണി പ്രവേശം വീണ്ടും ചർച്ചയിലെത്തിച്ചത്. ദേശീയ രാഷ്്്ട്രീയ സാഹചര്യങ്ങളിലെ മാറ്റവും ഇതിന് ആക്കം കൂട്ടി. മുന്നണി പ്രവേശനം സംബന്ധിച്ച് നേതാക്കൾ തമ്മിൽ നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ചർച്ച നടന്നെന്ന് ചാരുപാറ രവി. ഇടതുമുന്നണിയിൽ ജെ.ഡി.യുവിന് കൂടുതൽ സുരക്ഷിതത്വബോധമുണ്ട്. യു.ഡി.എഫിൽ മുന്നണി ബന്ധത്തെ ഓർത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കാലുവാരി ജെ.ഡി.യുവിനെ തോൽപിച്ചു.
മുന്നണി മാറ്റം ഈ വർഷം തന്നെയുണ്ടാകുമെന്നും അന്തിമതീരുമാനം ചെയർമാൻ വീരേന്ദ്രകുമാർ എടുക്കുമെന്നുമാണ് സൂചന. യു.ഡി.എഫിലെത്തിയശേഷം ലോക്സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ പരാജയത്തിലെ കടുത്ത അതൃപ്തി വർഗീസ് ജോർജ് വ്യക്തമാക്കി. അനുകൂല നിലപാടുമായി എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ രംഗത്തെത്തി. ജെ.ഡി.യുവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉമ്മൻ ചാണ്ടി.