സബ് കലക്ടറെ മാറ്റിയ ശേഷവും മൂന്നാറിൽ കയ്യേറ്റകാർക്കെതിരെ കർശന നടപടി തുടർന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്ക് ചുക്കാൻപിടിച്ച സർവേ സൂപ്രണ്ട് ഉൾപ്പെടെ നാലുപേരെ ഒറ്റദിവസം സ്ഥലം മാറ്റി. കയ്യേറ്റമൊഴിപ്പിക്കൽ നടപടി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് റവന്യൂ വകുപ്പിന്റെ നടപടി.
മൂന്നാറിലെ കയ്യേറ്റമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ക്വാഡിലെ വിശ്വസ്തർക്കാണ് സ്ഥലം മാറ്റം. ഒഴിപ്പിക്കൽ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷനൽ തഹസിൽദാർ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്പ് തന്നെ തൊടുപുഴയിലേക്ക് സ്ഥലംമാറ്റി. ശ്രീറാം വെങ്കിട്ടരാമൻ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സ്ക്വാഡിലെ മറ്റു നാല് പേർക്കെതിരെയുള്ള നടപടി. കയ്യേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെഡ് ക്ലർക്ക് ജി. ബാലചന്ദ്രപിള്ളയ്ക്ക് കാഞ്ചിയാർ വില്ലേജ് ഓഫിസറായിട്ടാണ് പുതിയ നിയമനം. കയ്യേറ്റം കണ്ടെത്തി പട്ടയം വെരിഫിക്കേഷനും ഒഴിപ്പിക്കൽ നടപടികളും ഏകോപിപ്പിച്ച ക്ലർക്കുമാരായ പി.കെ.സോമൻ, പി.കെ.സിജു എന്നിവരും നടപടിക്ക് വിധേയരായി. പി.കെ.സോമനെ രാജകുമാരി ഭൂമിപതിവ് ഓഫിസിലേക്കും സിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും മാറ്റി.
സർവേ നടപടികൾക്ക് ചുക്കാൻ പിടിച്ച സർവേയർ എ.ആർ.ഷിജുവിനെ നെടുംങ്കണ്ടത്തേക്ക് മാറ്റി. കൊട്ടക്കാമ്പൂർ, പാപ്പാത്തിച്ചോല, സിപിഐ ഓഫിസിന് സമീപത്തെ ലവ് ഡെയ്ലൽ റിസോർട്ട് ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾ കണ്ടെത്താൻ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനമാണ്. സിപിഎമ്മിന് പുറമെ പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന്റെ ഫലമാണ് ഈ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം.