കോഴിവിൽപ്പന പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ കോഴിഫാമുകൾ അടച്ചുപൂട്ടലിലേക്ക്. കോഴികളെ വിറ്റഴിക്കാനാകാതെ ചെറുകിട കോഴി കർഷകരാണ് ബുദ്ധിമുട്ടിലാകുന്നത്. പാലക്കാട് ജില്ലയിലെ മിക്ക ഫാമുകളിൽ നിന്നും കോഴികളെ നീക്കം ചെയ്തു തുടങ്ങി. കേരളത്തിലെ കോഴിഫാമുകൾക്ക് പൂട്ടുവീഴുന്നത് തമിഴ്നാട് ലോബിക്ക് വീണ്ടും നേട്ടമാകും. മനോരമ ന്യൂസ് അന്വേഷണം.
ലക്ഷത്തിലധികം കോഴികളെ വളർത്തിയിരുന്ന പാലക്കാട് മണ്ണാർക്കാട് ഭാഗത്തെ കോഴിഫാമുകളിൽ വലിയോരു ശൂന്യത. ചുരുക്കം ചില ഫാമുകളിൽ മാത്രമാണ് കോഴികളുളളത്. കോഴിവ്യാപാരം ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായി. വിപണിയിൽ കോഴിക്ക് 87 രൂപയെച്ചൊല്ലി തർക്കം തുടരുമ്പോൾ കോഴിക്കർഷകർക്കാകട്ടേ അൻപതുരൂപ പോലും കിട്ടുന്നില്ല. കോഴിവില തീരുമാനിക്കുന്ന തമിഴ്നാട് ലോബിയാണ് കർഷകരെ ചതിക്കുന്നത്.
കോഴിവളർത്തലിന് സഹായമായ ഒന്നും കേരളത്തിലില്ല. മുട്ടയും തീറ്റയുമുൾപ്പെടെ കൂടിയവിലയ്ക്കാണ് തമിഴ്നാട്ടുകാർ നൽകുന്നത്. കേരളത്തിൽ എത്ര കോഴിഫാമുകൾ അടച്ചുപൂട്ടിയാലും അത് തമിഴ്നാട്ടിലെ വൻകിട കോഴിവളർത്തൽ കേന്ദ്രങ്ങൾക്കാണ് നേട്ടമാവുക.