നടിയെ ആക്രമിച്ച കേസില്‍ പൾസര്‍ സുനി ബ്ലാക്മെയിൽ ചെയ്തുവെന്ന ദിലീപിന്റെ പരാതി തട്ടിപ്പെന്ന് അന്വേഷണസംഘം. സുനിയുമായി പലവഴിക്ക് നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് പരാതിയുമായി ദിലീപ് ഡി.ജി.പിയെ സമീപിച്ചതെന്നും പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2013 മുതൽ നാലുതവണയെങ്കിലും ഇരുവരും കൂടിക്കണ്ട് ഗൂഢാലോചന നടത്തിയെന്നും അന്വേഷണസംഘം പറയുന്നു.
2013 മാർച്ചിലെ ആദ്യ ഗൂഡാലോചനക്ക് ശേഷം മൂന്നു തവണയെങ്കിലും ഇരുവരും നേരില്‍ കണ്ട് നടിയെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെല്ലാമെന്ന് ചർച്ച ചെയ്തു. ഇതിന്റെ തെളിവുകൾ പൊലീസ് കണ്ടെടുത്തതോടെ,, പൾസർ സുനിയെന്ന സുനിൽ കുമാറിനെ അറിയില്ല, കണ്ടിട്ടുപോലുമില്ല എന്ന ദിലീപിന്റെ വാദം പൊളിഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ എറണാകുളം തോപ്പുംപടി സ്വിഫ്റ്റ് ജംഗ്ഷൻ, ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലോക്കേഷനായിരുന്ന തൃശൂര്‍ കിണറ്റിങ്കൽ ടെന്നിസ് ക്ലബ്, തൊടുപുഴ ശാന്തിഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ചയെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമായി പറയുന്നു. ജയിലിൽ നിന്ന് നാദിർഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൾസർ സുനി വിളിച്ച് പണം ആവശ്യപ്പെടാൻ തുടങ്ങി ഏതാണ്ട് ഇരുപത് ദിവസത്തിന് ശേഷമാണ് ദിലീപ് ഡിജിപിക്ക് പരാതി നൽകിയത്.
ഈ ദിവസങ്ങളിലെല്ലാം കൂട്ടുപ്രതികളും സാക്ഷികളും മുഖേന സുനിൽ കുമാറിനെ സ്വാധീനിച്ച് കേസ് ഒതുക്കിതീർക്കാൻ ദിലീപ് ശ്രമിക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലേക്ക് തന്നെ വലിച്ചിഴക്കാതിരിക്കാൻ സുനിൽ കുമാർ രണ്ടുകോടി ആവശ്യപ്പെട്ടുവെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞത് ദിലീപിന് കുരുക്കായി. എപ്പോൾ എവിടെ വച്ച് ആര് മുഖേന ഈ തുക ആവശ്യപ്പെട്ടുവെന്ന അന്വേഷണസംഘത്തിന് ചോദ്യത്തിന് ദിലീപിന് മറുപടിയില്ലായിരുന്നു. ക്വട്ടേഷൻ നൽകുമ്പോൾ പറഞ്ഞുറപ്പിച്ച തുക ഒന്നരക്കോടി ആയിരുന്നുവെന്ന് പൾസർ സുനി നേരത്തെ മൊഴി നൽകിയിരുന്നു.
സുനിൽ കുമാർ ജയിലിൽ നിന്ന് വിളിച്ച് ദിലീപിന്റെ അടുപ്പക്കാരോട് സംസാരിച്ചത് കൂടാതെ ദിലീപ് തന്നെ തിരിച്ച് ജയിലിലേക്ക് വിളിച്ച് സുനിയോട് സംസാരിച്ചിട്ടുണ്ട്. ഇതും ഫലിക്കാതെ വന്നതോടെയായിരുന്നു സുനിക്കെതിരെ പരാതിയുമായി ഡിജിപിയെ സമീപിച്ചത്. അതേസമയം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിച്ചുവെന്ന സുനിൽ കുമാറിന്റെ മൊഴി അന്വേഷണം സംഘം തള്ളിക്കളഞ്ഞിട്ടില്ല. ഇതിന്മേൽ കൂടുതൽ അന്വേഷണം നടത്തുകയാമെന്നും കൂടി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.