യുവനടിയെ തട്ടിക്കൊണ്ടു പോയി വാഹനത്തിൽവച്ച് ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപ് (പി.ഗോപാലകൃഷ്ണൻ–49) ആലുവ സബ് ജയിലിൽ. കൂടുതൽ ചോദ്യംചെയ്യാൻ ഇന്നു കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ പുലർച്ചെ അങ്കമാലി മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ രാവിലെ 7.30നു ജയിലിലെത്തിച്ചു. തടിച്ചുകൂടിയ ജനക്കൂട്ടം ആക്രോശത്തോടെയാണു ജയിലിലേക്കു കടത്തിവിട്ടത്.
∙ ജനപ്രിയനായകൻ, ജയിൽപുള്ളിയായി ജന്മനാട്ടിലെ സബ്ജയിലിൽ: ദിലീപ് 523–ാം നമ്പർ റിമാൻഡ് തടവുകാരൻ.
∙ 2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ടു കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്ന് അന്വേഷണ സംഘം കോടതിയിൽ.
∙ കുറ്റകൃത്യം നടപ്പാക്കിയ 2017 ഫെബ്രുവരി 17നു മുൻപു പല സ്ഥലങ്ങളിൽ ദിലീപും സുനിയും കണ്ടുമുട്ടി. സുനിയെ ഒരിക്കൽപ്പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന ദിലീപിന്റെ ആവർത്തിച്ചുള്ള ആണയിടൽ പച്ചക്കള്ളമെന്നു റിമാൻഡ് റിപ്പോർട്ട്.
∙ ‘ജോർജേട്ടൻസ് പൂരം’ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നു സാക്ഷിമൊഴി.
∙ 2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ ‘സിഫ്റ്റ്’ ജംക്‌ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിൽ പ്രതികൾ കണ്ടതിനും തെളിവ്.
∙ ദിലീപിന്റെ ജാമ്യാപേക്ഷ പൊലീസിന്റെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും.
20 വർഷം വരെ ശിക്ഷ കിട്ടാം
ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ
ഇന്ത്യൻ ശിക്ഷാ നിയമം
376 (ഡി) - കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം)
120 (ബി) - ഗൂഢാലോചന* (പീഡനത്തിനുള്ള അതേ ശിക്ഷ)
366 - തട്ടിക്കൊണ്ടുപോകൽ (10 വർഷം വരെ)
201 - തെളിവു നശിപ്പിക്കൽ (മൂന്നു മുതൽ ഏഴു വർഷം വരെ)
212 - പ്രതിയെ സംരക്ഷിക്കൽ (മൂന്നു വർഷം വരെ)
411- തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നു വർഷം)
506 - ഭീഷണി (രണ്ടു വർഷം വരെ)
342 - അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷം വരെ)
ഐ.ടി ആക്ട്
66 (ഇ) - സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ (മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും)
67 (എ)- ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ (അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)
*ഗൂഢാലോചനക്കുറ്റം വിചാരണയിൽ തെളിയിക്കാൻ കഴിഞ്ഞാലേ ദിലീപിനെതിരായ മറ്റു കുറ്റങ്ങൾ നിലനിൽക്കൂ