അറസ്റ്റിലേക്കു വഴിതെളിച്ചതു ദിലീപിന്റെ രഹസ്യ ഫോൺ നമ്പർ. മുഖ്യപ്രതി സുനി പിടിയിലായപ്പോൾതന്നെ ഗൂഢാലോചനയെക്കുറിച്ചു പൊലീസിന് സിനിമാ രംഗത്തെ ചിലർ നിർണായക വിവരങ്ങൾ കൈമാറിയിരുന്നു. എന്നാൽ മറ്റാരുടെയും പേര് സുനി വെളിപ്പെടുത്തിയില്ല. അതിനിടെയാണു ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നെന്ന് ദിലീപിന്റെ പരാതി ലോക്നാഥ് ബെഹ്റയ്ക്കു ലഭിക്കുന്നത്. തുടർന്ന് ജയിലിലെ സുനിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു തുടങ്ങി. ദിലീപിന്റെ ചലനങ്ങളും ശ്രദ്ധിച്ചു.
ദിലീപ് നൽകിയ സ്വന്തം നമ്പറിൽ നിന്നും ഭാര്യ കാവ്യാ മാധവന്റെയും സഹോദരന്റെയും സഹായി അപ്പുണ്ണിയുടെയും നമ്പറുകളിൽ നിന്നുമുള്ള ഫോൺ വിളിയുടെ വിശദാംശം പരിശോധിച്ചു. അപ്പോഴാണു ദിലീപ് സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു രഹസ്യ നമ്പർ ഉപയോഗിക്കുന്നതായി മനസ്സിലായത്. അതിലേക്കു വന്നതും പോയതുമായ എല്ലാ വിളിയും പൊലീസും കേട്ടു. സിനിമയുമായോ കുടുംബവുമായോ ഒരു ബന്ധവുമില്ലാത്ത ചില നമ്പറുകളിലേക്കായിരുന്നു കൂടുതൽ വിളിയും. അങ്ങനെ ദിലീപ് വിളിച്ച ചിലരെ രഹസ്യമായി ചോദ്യം ചെയ്തതോടെ നിർണായക വിവരങ്ങൾ ലഭിച്ചു.