പതിറ്റാണ്ടുകൾ പഴക്കമുള്ള സബ് ജയിലിന്റെ ചരിത്രത്തിലെ ആദ്യ ‘വിഐപി’ വിചാരണ തടവുകാരനാണു നടൻ ദിലീപ്. എന്നാൽ, ആ പരിഗണന ജയിലിനുള്ളിൽ താരത്തിനു ലഭിക്കില്ല.
14 സെല്ലുകളിലായി 70 പുരുഷ തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ ഇപ്പോൾ എൺപതോളം പേരുണ്ട്. ഇവരിൽ അഞ്ചു പേർ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ പ്രതികളാണ്. മാർട്ടിൻ, പ്രദീപ്, മണികണ്ഠൻ, വടിവാൾ സലിം, വിഷ്ണു എന്നിവർ. ഇവരുടെ സെല്ലിലല്ല ദീലിപ്. മറ്റു നാലു പ്രതികൾക്കൊപ്പമാണ് ദിലീപ് കഴിയുന്നത്. ഇവരിൽ പിടിച്ചുപറിക്കാരനും കൊലക്കേസ് പ്രതിയും ഉണ്ടെന്നാണു സൂചന. സുരക്ഷാ ഭീഷണി കണക്കിലെടുത്തു ദിലീപിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതിയിൽ നിന്ന് അത്തരം നിർദേശങ്ങളൊന്നും ജയിൽ അധികൃതർക്കു ലഭിച്ചിട്ടില്ല.
മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ളവർ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിലേക്ക് അയയ്ക്കാതെ ദിലീപിനെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തതു തന്നെ സുരക്ഷ കണക്കിലെടുത്താണ്. സെൻട്രൽ ജയിലുകളിൽ നിന്നു വ്യത്യസ്തമായി സബ് ജയിലിൽ യൂണിഫോമില്ല, സ്വന്തം വസ്ത്രം ധരിക്കാം. പുറത്തു നിന്നുള്ള ഭക്ഷണം അനുവദിക്കില്ല.
ഇന്നലെ ഉച്ചയ്ക്കും വൈകിട്ടും ചോറും വെജിറ്റബിൾ കറികളുമായിരുന്നു ഭക്ഷണം. ഇതു ദിലീപ് കഴിച്ചു. രാവിലെ ചപ്പാത്തിയും കടലക്കറിയുമായിരുന്നു. ദിലീപ് എത്തിയപ്പോഴേക്കും പ്രഭാത ഭക്ഷണത്തിന്റെ സമയം കഴിഞ്ഞിരുന്നു. ആലുവ സബ് ജയിലിൽ ശനിയാഴ്ചകളിൽ തടവുകാർക്ക് 100 ഗ്രാം ആട്ടിറച്ചി വീതം നൽകും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ 140 ഗ്രാം വീതം മൽസ്യവും ലഭിക്കും. മറ്റു ദിവസങ്ങളിൽ പൂർണമായും വെജിറ്റേറിയൻ ഭക്ഷണമാണ്. ദിലീപിനെ കാണാൻ ഇന്നലെ രണ്ടു സന്ദർശകർ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്കു സൂപ്രണ്ട് അനുമതി നൽകിയില്ല.