ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നുള്ള സംഭവങ്ങൾക്ക് സാക്ഷിയായ മനോരമ ലേഖകൻ ആ രാത്രിയിൽ കണ്ടത്...
സംവിധായകനും നടനുമായ ലാലിന്റെ പടമുകളിലെ വീട്ടിലേക്കു ഫെബ്രുവരി 17ന് രാത്രി 10.30നു നടി ഉറക്കെ കരഞ്ഞുകൊണ്ട് ഓടിക്കയറുകയായിരുന്നു. ദേശീയപാതയിൽ കാറിൽ ആക്രമണത്തിനിരയായ നടി, അക്രമികൾ ഇറങ്ങിപ്പോയ ഉടൻ ലാലിനെ ഫോണിൽ വിവരമറിയിച്ചിരുന്നു. നടിയെ വീടിനകത്തെത്തിച്ച ലാൽ പൊലീസിനെയും അടുത്ത സുഹൃത്തുക്കളെയും വിവരമറിയിച്ചു. 11 മണിയോടെ തൃക്കാക്കര അസി.പൊലീസ് കമ്മിഷണർ എം. ബിനോയ്, ലാലിന്റെ വീട്ടിലെത്തി. 11.30ന് പി.ടി. തോമസ് എംഎൽഎയും എത്തിയതോടെ നടപടികൾ സജീവമായി. എംഎൽഎയുടെ ഫോണിൽനിന്ന് ഐജിയെ വിളിച്ചു നടിക്കു ഫോൺ കൊടുക്കുകയായിരുന്നു.
കാറിനകത്തു നടന്ന സംഭവം ഐജിയോടു നടി വിശദീകരിച്ചു. രാത്രി പന്ത്രണ്ടരയോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയും ലാലിന്റെ വീട്ടിലെത്തി. കാർ ഓടിച്ചിരുന്ന ഡ്രൈവർ മാർട്ടിൻ, നടന്ന സംഭവങ്ങൾ എന്ന രീതിയിൽ കുറെ കാര്യങ്ങൾ പൊലീസിനോടും എംഎൽഎയോടും വിശദീകരിക്കുന്നുണ്ടായിരുന്നു. എംഎൽഎ അസി. പൊലീസ് കമ്മിഷണറെ മാറ്റി നിർത്തി ഡ്രൈവർ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പോകാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഡ്രൈവറെ ഉടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പുലർച്ചെ രണ്ടു മണിയോടെ സ്ഥലത്തെത്തിയ സയന്റിഫിക് വിദഗ്ധർ കാർ വിശദമായി പരിശോധിച്ചു.
ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവും സ്ഥലത്തെത്തി. പുലർച്ചെ നാലിനു പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി നടിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. രാവിലെ മാത്രമാണു നാട്ടുകാർ സംഭവമറിഞ്ഞത്. പൊലീസും, ലാലിനോട് ഏറ്റവും അടുത്ത ഏതാനും സിനിമാ പ്രവർത്തകരും മാത്രമാണ് രാത്രി മുതൽ പുലർച്ചെ വരെ ലാലിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ തന്നെ ചാനൽ പ്രവർത്തകർ ഉൾപ്പെടെ വൻ മാധ്യമ സംഘം വീടിന്റെ മുൻപിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശനം ലഭിച്ചില്ല. ഇതിനിടെ രണ്ടു തവണ വനിതാ പൊലീസ് വന്നു പോയി.
ഇതോടെ നടി ലാലിന്റെ വീട്ടിലുണ്ടെന്ന സംശയം ഉടലെടുത്തതോടെ കൂടുതൽ നാട്ടുകാരും മാധ്യമ പ്രവർത്തകരുമെത്തി. 12 മണിയോടെ പുറത്തിറങ്ങി വന്ന ലാൽ മാധ്യമ പ്രവർത്തകരോടു സംസാരിച്ചു. നടി ഇപ്പോൾ തന്റെ വീട്ടിലില്ലെന്നു ലാൽ പറഞ്ഞതോടെയാണ് ജനക്കൂട്ടവും മാധ്യമപ്രവർത്തകരും പിരിഞ്ഞുപോയത്.
Advertisement