ഒരുപക്ഷേ, സിനിമാ മേഖലയിലെ പതിവു രീതിയിൽ ഒതുക്കിക്കളയുമായിരുന്നു നടിക്കെതിരായ ആക്രമണവും. എന്നാൽ, കൃത്യസമയത്തെ ഇടപെടലുകളിലൂടെ ചിലർ കേസിനൊപ്പം നടന്നപ്പോൾ വെളിപ്പെട്ടത് നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഢാലോചന. അറസ്റ്റിലായത് മലയാള സിനിമാരംഗത്തെ എല്ലാ അർഥത്തിലും നിയന്ത്രിക്കുന്ന പ്രമുഖൻ. ഉപദ്രവിക്കപ്പെട്ടതിനു തൊട്ടടുത്ത നിമിഷങ്ങളിൽ മനസ്സാന്നിധ്യവും ധൈര്യവും വീണ്ടെടുത്ത നടിതന്നെയാണ് ഈ ഇടപെടലുകളിൽ ആദ്യ പേരുകാരി. ഒതുങ്ങിപ്പോയ സമാന സംഭവങ്ങളുടെ ചരിത്രം മലയാള സിനിമയിൽ ഏറെയുണ്ടെങ്കിലും കേസുമായി മുന്നോട്ട് എന്ന നിലപാടിൽ നടി ഉറച്ചുനിന്നു.
വിവാഹം ഉറപ്പിച്ച സമയമായതിനാൽ കേസിനു നിൽക്കാതെ പിൻമാറാമായിരുന്നു. ആക്രമിച്ചവരും ഇതുതന്നെയാണു കരുതിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്, പോരാടാൻതന്നെയായിരുന്നു തീരുമാനം. പ്രതിശ്രുതവരൻ എല്ലാ പിന്തുണയോടെയും ഒപ്പം നിന്നു. സംഭവം നടന്ന രാത്രിയിൽ തന്നെ നടിയെ സന്ദർശിക്കാനെത്തിയ പി.ടി.തോമസ് എംഎൽഎയാണു രണ്ടാമൻ. നടിക്കു ധൈര്യം കൊടുക്കുക മാത്രമല്ല, കേസന്വേഷണം അയയുന്നു എന്നു തോന്നിയ ഘട്ടങ്ങളിലെല്ലാം ശക്തമായി രംഗത്തുവരികയും ചെയ്തു.
നടി മഞ്ജു വാരിയരുടെ നേതൃത്വത്തിലുള്ള ചലച്ചിത്രമേഖലയിലെ പെൺകൂട്ടായ്മയുടെ പങ്ക് ചെറുതല്ല. ഗൂഢാലോചന എന്ന വാക്ക് ഇതുമായി ബന്ധപ്പെട്ട് ആദ്യം പ്രയോഗിച്ചതും മഞ്ജുവാണ്. ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കേസിലെ ഗൂഢാലോചനാ സൂചനകൾ വന്നുതുടങ്ങിയതോടെ, ഗൂഢാലോചന തെളിയുംവരെ അന്വേഷണം എന്ന നിലപാടെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ. ആ നിലപാടിൽ മുഖ്യമന്ത്രി വെള്ളം ചേർത്തില്ല. ഇതു പൊലീസിനു കൊടുത്ത ധൈര്യം ചെറുതല്ല. ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നിട്ടും സധൈര്യം മുൻപോട്ടു പോയ അന്വേഷണസംഘവും കയ്യടിക്ക് അർഹരാണ്. കേസിന്റെ ആദ്യാവസാനം സജീവമായിരുന്ന മാധ്യമജാഗ്രതയും നിർണായകമായി.