വിദ്യാർഥി എന്ത് പഠിച്ചിട്ടില്ലെന്ന് പരിശോധിക്കുന്നതാണ് ഇപ്പോഴത്തെ പരീക്ഷാരീതിയെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അറിവ് നേടാൻ അധ്യാപകർ തന്നെ വേണമെന്ന സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയോൽസവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
പഠനനിലവാരം കൂട്ടുന്നതിനുള്ള മികച്ച അവസരം നിലവിലുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നവർക്ക് നേട്ടമുണ്ടാകും. സംശയനിവാരണത്തിനായി അധ്യാപകരെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
പത്താംക്ലാസ് പരീക്ഷയിൽ കോഴിക്കോട് ജില്ലയ്ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സഹായിച്ച സ്കൂൾ അധികൃതർക്ക് പുരസ്കാരം സമ്മാനിച്ചു. സ്കൂളുകളിൽ കൂടുതൽ രാത്രികാല പരിശീലനമുൾപ്പെടെ സംഘടിപ്പിച്ച് നൂറുശതമാനം വിജയമെന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിൽ വ്യക്തമാക്കി. ജില്ലാ കലക്ടർ യു.വി.ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.