ശരിയായിരിക്കില്ലെന്ന് സിനിമാലോകം കരുതിയ അഭ്യൂഹങ്ങളെല്ലാം ശരിവച്ച് ദിലീപ് ജയിലിലാവുമ്പോൾ അത് മലയാള സിനിമാ മേഖലയ്ക്കാകെ അടിയേറ്റ അനുഭവമായി. പ്രമുഖ നടൻ എന്നതിലുപരി മലയാള സിനിമയിലെ സംഘടനാ കരുത്തിന്റെ ആൾരൂപമായിരുന്നു ദിലീപ്. സിനിമാ മേഖലയിലെ തന്ത്രജ്ഞരിലൊരാളാണെങ്കിലും ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്യാൻ ദിലീപ് തുനിയുമെന്ന് അദ്ദേഹത്തിന്റെ സിനിമാലോകത്തെ എതിരാളികൾപോലും വിശ്വസിച്ചിരുന്നില്ല. ഏറ്റവും വിശ്വസ്തരായവരോടുപോലും അവസാനംവരെ ദിലീപ് ഉറപ്പിച്ചു പറഞ്ഞിരുന്നതും ‘ഞാൻ അതു ചെയ്തിട്ടില്ല’ എന്നുതന്നെയായിരുന്നു. പരസ്യമായി പ്രകടിപ്പിച്ച ആ അത്മവിശ്വാസവും ഉറപ്പുമെല്ലാം സിനിമയെ വെല്ലുന്ന ‘അഭിനയം’ ആണോയെന്നു സംശയിക്കുമ്പോഴും അതു വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചിരിക്കുകയാണു സിനിമാ ലോകം.
താരസംഘടനയായ അമ്മയുടെ ട്രഷറർ, തിയറ്റർ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ദിലീപ് നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവയിലും സജീവം. ഗ്രാൻഡ് പ്രൊഡക്‌ഷൻസ് ആണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള നിർമാണ-വിതരണ കമ്പനി. ദിലീപ് ജയിലിലാവുമ്പോൾ സിനിമാ ലോകത്തെ ശക്തമായ ഈ സംഘടനകളും പ്രതിസന്ധിയിലാവുകയാണ്.
ഹിറ്റ് സിനിമകളിലൂടെ ജനപ്രിയ നായകനായി മാറിയ ദിലീപ് പിന്നീടു നിർമാണ, വിതരണ രംഗത്തേക്കും കടന്നു. സഹോദരൻ അനൂപ് ആയിരുന്നു ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ചുമതല വഹിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ നിക്ഷേപം നടത്തിയ ദിലീപ് ഒടുവിൽ തിയറ്റർ ഉടമയുമായി. ചാലക്കുടിയിലെ ഡി സിനിമാസ് ആണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റർ സമുച്ചയം. ഇതോടെ എക്സിബിറ്റേഴ്സ് അസോസിയേഷനിലും ദിലീപ് പിടിമുറുക്കി.
കഴിഞ്ഞ പുതുവർഷക്കാലത്ത് സിനിമാ മേഖല സ്തംഭിച്ചപ്പോൾ രക്ഷകന്റെ റോളിൽ ദിലീപ് ഇടപെട്ടു. ലിബർട്ടി ബഷീർ നേതൃത്വം നൽകിയിരുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ പൊളിച്ച് ഭൂരിഭാഗം തിയറ്റർ ഉടമകളെയും ഒപ്പംകൂട്ടി ഫിലിം എക്സിബിറ്റേഴ്സ് യൂണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പുതിയ സംഘടനയ്ക്കു രൂപംനൽകിയതു ദിലീപിന്റെ നേതൃത്വത്തിൽ തന്നെ. മലയാള സിനിമയിലെ വൻ താരങ്ങളെയെല്ലാം അണിനിരത്തി അമ്മ നിർമിച്ച ‘ട്വന്റി20’യുടെ നിർമാണം ഏറ്റെടുത്തുകൊണ്ടാണ് ദിലീപ് താരസംഘടനയിൽ പിടിമുറുക്കിയത്. സിനിമാ മേഖലയിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കു ചികിൽസാ സഹായം ഉൾപ്പെടെ സ്വന്തം നിലയിൽ നൽകി സഹായിച്ച സംഭവങ്ങളുണ്ട്. നിരവധിപ്പേർക്ക് സിനിമയിൽ അവസരങ്ങൾ ഒരുക്കിയ ഗോഡ് ഫാദറുമായിരുന്നു.