ആദ്യം നായികയ്ക്കെതിരെ ഗുണ്ടകളുടെ ആക്‌ഷൻ, പിന്നെ ഗുണ്ടകൾക്കെതിരെ പൊലീസിന്റെ ആക്‌ഷൻ, ഇടവേളവരെ നിശ്ശബ്ദത, ഇടവേള മുറിച്ചു ജയിലിൽനിന്നൊരു കത്ത്, നായകന്റെയും സംവിധായകന്റെയും രംഗപ്രവേശം, സസ്പെൻസിലേക്കു നീങ്ങിയ ക്ലൈമാക്സ്, ഒടുവിൽ നായകൻ പ്രതിനായകനായി മാറിയ ആന്റി ക്ലൈമാക്സ്... സംഭവബഹുലമായ നാലു മാസത്തിനൊടുവിൽ ദിലീപിന്റെ അറസ്റ്റിലേക്ക് എത്തുമ്പോൾ നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം ഒരു സിനിമാക്കഥയെക്കാൾ ത്രില്ലർ.
നടി ആക്രമിക്കപ്പെട്ടതിനു പിറ്റേന്നു മുതൽ കേട്ടുതുടങ്ങിയതാണ് അന്തരീക്ഷത്തിൽ ദിലീപിന്റെ പേര്. എന്നാൽ, നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഘടിപ്പിച്ച കൂട്ടായ്മയിൽ മുൻനിരക്കാരനായി നിന്നു. മൊഴിയെടുത്തതായി വാർത്ത വന്നപ്പോഴായിരുന്നു ആദ്യത്തെ പരസ്യ പ്രതികരണം; തികച്ചും വൈകാരികമായി. പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ആക്രമണക്കേസിൽ കുറ്റപത്രം കൊടുത്തതോടെ പുറത്തേക്ക് അന്വേഷണത്തിന്റെ അലയൊലികൾ അടങ്ങി. എന്നാൽ പൊലീസ് വെറുതെയിരിക്കുകയായിരുന്നില്ല. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നിലയ്ക്കുന്നുവോ എന്നു സംശയിച്ച ഘട്ടത്തിൽ, സിനിമയിലെ വനിതകളുടെ കൂട്ടായ്മ രൂപീകരിക്കപ്പെട്ടതോടെ ആക്രമണക്കേസ് വീണ്ടും അന്തരീക്ഷത്തിലുയർന്നു. എന്തോ വെളിപ്പെടുത്തലുകൾക്കൊരുങ്ങുന്നുവെന്ന സൂചന മുഖ്യപ്രതി സുനിൽകുമാറിന്റേതായി പുറത്തുവന്നു. ഇതിനു ബലം നൽകിക്കൊണ്ടാണു ദിലീപിനെ അഭിസംബോധന ചെയ്തുകൊണ്ടു സുനിൽകുമാറിന്റെ കത്തും വെളിച്ചത്തായത്.
നടി ആക്രമിക്കപ്പെട്ട കേസിൽ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി ദിലീപ് മറുതന്ത്രം മെനഞ്ഞു. എന്നാൽ, ഈ തന്ത്രം തിരിച്ചടിച്ചു. ചോദ്യം ചെയ്യലിനു പൊലീസിന് അവസരമൊരുക്കിനൽകി ദിലീപിന്റെ പരാതി. ആലുവ പൊലീസ് ക്ലബ്ബിൽ 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. മൊഴിയെടുക്കുന്നതു തന്റെ പരാതിയിലെന്നു ദിലീപ്. ആണെന്നും അല്ലെന്നും പറയാതെ പൊലീസ്. അർധരാത്രിക്കുശേഷം ദിലീപും നാദിർഷയും പുറത്തുവന്നു. വർധിതവീര്യത്തോടെ അമ്മ ദിലീപിനു പിന്നിൽ അണിനിരന്നു. ജനപ്രതിനിധികൾകൂടിയായ നടൻമാർ മാധ്യമപ്രവർത്തകർക്കു മുൻപിൽ ദിലീപിനു പരിചയായി. നടിക്കു പിന്തുണ പ്രഖ്യാപിച്ചതിലേറെപ്പേർ നടനുവേണ്ടി അരയും തലയും മുറുക്കിയിറങ്ങി. ഇര അപമാനിക്കപ്പെടുന്നതു തടയാൻ വനിതാ കമ്മിഷൻ ഇടപെടൽ വേണ്ടിവന്നു.
പൊലീസ് ഇനി എങ്ങോട്ട് എന്നു സംശയിച്ച ദിവസങ്ങൾ. എന്നാൽ കാവ്യാമാധവന്റെ സ്ഥാപനത്തിൽ പരിശോധന നടത്തിക്കൊണ്ടായിരുന്നു പൊലീസിന്റെ മറുപടി. ദിലീപിനെതിരെ തെളിവില്ലാതെയാണു ചോദ്യം ചെയ്യലെന്ന മുൻ ഡിജിപിയുടെ പരസ്യപ്രസ്താവനയോടെ ദിലീപ് വീണ്ടും സേഫ് സോണിൽ എന്നു തോന്നിപ്പിച്ചു. എന്നാൽ, ക്ലൈമാക്സിലേക്കെത്തുന്ന തെളിവുകളുടെ പിന്നാലെതന്നെയായിരുന്നു പൊലീസ്. ജയിലിൽനിന്നുള്ള സുനിലിന്റെ ഫോൺ വിളികൾ കച്ചിത്തുരുമ്പായി. ദിലീപും നാദിർഷയും വിട്ടുപോയ ഭാഗങ്ങൾ, കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ സുനിൽകുമാർ പൂരിപ്പിച്ചതോടെ അനിവാര്യമായ അറസ്റ്റിലേക്ക്. കഥ തീർന്നപ്പോൾ നായകൻ വില്ലനായി, വില്ലനാകുമെന്നു കരുതിയ പൊലീസ് നായകനുമായി.
∙ യുവനടി ഉപദ്രവിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് അമ്മയുടെ നേതൃത്വത്തിൽ ഫെബ്രുവരി 20നു നടത്തിയ കൂട്ടായ്മയിൽ, ദിലീപ് പറഞ്ഞത്:
‘ഇത്തരമൊരു സംഭവം നടക്കുമ്പോൾ വാർത്തകൾ വളച്ചൊടിക്കുന്നതു ശരിയല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഇത്തരമൊരു സംഭവമെന്ന് അറിയണം. ഇനി ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാക്കാനാണു ശ്രമിക്കേണ്ടത്.’
അന്ന്, മഞ്ജു വാരിയർ പറഞ്ഞത്: ‘സംഭവത്തിൽ ക്രിമിനൽ ഗൂഢലോചനയുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ട്. ഒരു പെൺകുട്ടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നാണ് ഒരു സ്ത്രീയെന്ന നിലയിൽ എന്റെ പ്രാർഥന.’