ദിലീപിൽ നിന്നും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച സംവിധായകനാണ് താനെന്നു തുളസിദാസ്. മായപ്പൊൻമാൻ, ദോസ്ത് തുടങ്ങിയ ചിത്രങ്ങളൊക്കെ ദിലീപിെന നായകനാക്കി ചെയ്ത ചിത്രങ്ങളാണ്. ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനു വേണ്ടി പണം തികയാതെ വന്നപ്പോൾ എട്ടു വർഷങ്ങൾക്കു മുൻപ് ഒരു നിർമാതാവിൽ നിന്നു ദിലീപിനു 40 ലക്ഷം രൂപ താൻ വാങ്ങിക്കൊടുത്തിട്ടുണ്ട്.
എന്നാൽ മാസങ്ങൾക്കു ശേഷം ദിലീപിന്റെ സ്വരം മാറിത്തുടങ്ങി. ആദ്യം നായികയായി ഭാവനയെ വേണമെന്നും പിന്നീട് കാവ്യയെ മതിയെന്നും പറഞ്ഞു. ക്യാമറമാനെ മാറ്റണം, സംഗീത സംവിധായകനെ മാറ്റണം എന്നിങ്ങനെ പോയി ആവശ്യങ്ങൾ. സഹികെട്ട് താൻ പറഞ്ഞു. ദിലീപും ലാൽജോസും എന്റെ മുന്നിൽ കഥ പറയാൻ വന്നു നിന്ന ഒരു കാലമുണ്ടായിരുന്നു. സ്റ്റാർട്, ആക്ഷൻ കട്ട് പറയാൻ മാത്രം നിൽക്കുന്ന ഒരു സംവിധായകനല്ല ഞാൻ. ഞാൻ ഇപ്പോഴും തിരക്കുള്ള ഒരു സംവിധായകൻ തന്നെയാണ്. അത് ദിലീപ് ഓർക്കണം. ഇങ്ങനെ പറഞ്ഞതിന്റെ വൈരാഗ്യബുദ്ധി ദിലീപിനുണ്ടായിരുന്നു. പിന്നീട് ദിലീപ് മുംബൈയിൽ പോയി ഉള്ളാട്ടിൽ ശശിയെന്ന നിർമാതാവിനെ കാണുകയും എന്നെ മാറ്റി മറ്റൊരു സംവിധായകനെ വച്ച് ചിത്രം എടുക്കുകയും ചെയ്തു. തന്നോടു ഒരു വാക്കു പോലും പറഞ്ഞില്ല. പിന്നീട് പലതവണ ദിലീപിനെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. മധുവിനോടും വിനയനോടും മോഹൻലാലിനോടും സിദ്ദിഖിനോടും ഇക്കാര്യം സംസാരിച്ചപ്പോൾ പരാതിപ്പെടാൻ അവർ നിർദേശിച്ചു. അങ്ങനെയാണ് പരാതി നൽകിയത്. ആ പരാതിയെത്തുടർന്ന് തനിക്കുണ്ടായ അപമാനം വളരെ വലുതാണ്.
അമ്മയുടെ വാർത്താസമ്മേളനത്തിൽ മുകേഷും ഗണേഷും അത്തരത്തിൽ ആക്രോശിക്കേണ്ട കാര്യമില്ലായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്നു ജനങ്ങൾക്കും പൊലീസിനുംസംശയം തോന്നിയത് അപ്പോഴാണ്. ദിലീപ് ജാമ്യത്തിൽ ഇറങ്ങുമെന്നുറപ്പാണ്. അപ്പോൾ അമ്മയുടെ നിലപാട് എന്താണ് എന്നാണ് അറിയേണ്ടത്. അമ്മ ദിലീപിനെ വിലക്കുമോ, പുറത്താക്കുമോ എന്നാണ് അറിയേണ്ടത്. ദിലീപിന്റെ ഇടപെടൽ കാരണം ആർടിസ്റ്റുകൾ എന്നോടു സഹകരിക്കാതിരുന്നിട്ടുണ്ട്. താൻ അഡ്വാൻസ് വാങ്ങിച്ച പണമെല്ലാം നിർമാതാവ് തിരികെമേടിച്ചിട്ടുണ്ട്. ഒരു സൂപ്പർ സ്റ്റാർ പോലും തന്നോടു മുഖം തിരിച്ചിട്ടുണ്ട്. ഞാൻ കരഞ്ഞു പോയ ഒരു സന്ദർഭമായിരുന്നു അതെന്നും തുളസീദാസ് മനോരമ ന്യൂസിനോടു പറഞ്ഞു.
Advertisement