നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന തുടങ്ങിയത് 2013ൽ തന്നെ. എറണാകുളം എം.ജി. റോഡിലെ ഹോട്ടലിൽ നടന്ന അമ്മ റിഹേഴ്സൽ ക്യാംപിലായിരുന്നു അത്. പൾസർ സുനിയുമായി അവസാനവട്ട ആലോചന തുടങ്ങിയത് കഴിഞ്ഞ വർഷം ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനിൽ. ഗൂഢാലോചനയുടെ വഴിയിലൂടെ നടന്ന അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ.
2013 ഏപ്രിലിൽ നടന്ന അമ്മയുടെ ഈ സ്റ്റേജ് ഷോയ്ക്കുള്ള റിഹഴ്സൽ ക്യാംപായിരുന്നു ഗൂഡാലോചനയുടെ ആദ്യ ക്യാംപ്. റിഹഴ്സൽ നടന്ന എറണാകുളത്തെ ഹോട്ടലിൽ വച്ച് ദിലീപും നടിയും കൊമ്പുകോർത്തു. കാവ്യയുമായുള്ള ബന്ധം മഞ്ചുവാര്യരെ അറിയിച്ചതായിരുന്നു നടനുണ്ടായ പ്രകോപനം. തൊട്ടുമുൻപ് ഇരുവരും ചേർന്ന് നടത്തിയ വിദേശപര്യടനത്തിനിടെ എടുത്ത ചില ചിത്രങ്ങൾ നടി,, മഞ്ചുവിന് അയച്ചുകൊടുത്തതായി ദിലീപ് ആരോപിച്ചു. നടൻ സിദ്ദീഖ് അടക്കമുള്ളവർ ഇടപെട്ട് അന്ന് സമാധാനമുണ്ടാക്കി. എന്നാൽ അവിടെ തുടങ്ങുകയായിരുന്നു പ്രശ്നങ്ങൾ. നടൻ മുകേഷിന്റെ ഡ്രൈവറായി അന്നവിടെ ഉണ്ടായിരുന്ന പൾസർ സുനിയുമായി ദിലീപ് കാര്യങ്ങൾ സംസാരിച്ചു. നടിയെ തകർക്കാൻ വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനൽകി സുനിൽ കുമാർ ക്വട്ടേഷൻ എറ്റെടുത്തു. എന്നാൽ പിന്നീടൊന്നും കാര്യമായി മുന്നോട്ടു പോയില്ല.
അടുത്ത ഘട്ടം ആലോചന തുടങ്ങിയത് കഴിഞ്ഞ വർഷം ഒടുവിൽ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനിൽ. അന്ന് പറഞ്ഞ പദ്ധതി എന്തായി എന്ന് ദിലീപ് സുനിയോട് ആരാഞ്ഞു. ഇപ്പോൾ പറ്റിയ സമയമാണെന്നും ഓർമിപ്പിച്ചു. പിന്നീടും പലവട്ടം പലരുടെ ഫോണുകളിലൂടെ ഇരുവരും ആശയ വിനിമയം നടത്തി. ഈ ഗൂഢാലോചനകളുടെയെല്ലാം പരിസമാപ്തിയായിരുന്നു ഫെബ്രുവരി 17ന് രാത്രിയിൽ നടിക്കു നേരെ നടന്ന അതിക്രമം.