താരസംഘടനയായ അമ്മയുടെ യോഗത്തിൽ ദിലീപിനു വേണ്ടി മാധ്യമങ്ങളോടു പൊട്ടിത്തെറിച്ച കെ.ബി. ഗണേഷ്കുമാറും മുകേഷുമാണ് ദിലീപിന്റെ അറസ്റ്റോടെ ഏറെ പ്രതിരോധത്തിലായത്. ഇടതുപക്ഷ എംഎൽഎമാർ കൂടിയായ ഇവരുടെ രാഷ്ട്രീയ ജീവിതത്തെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതായി പൊലീസ് നടപടി.
ഉപദ്രവിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ മക്കളാണെന്നും അവരെ ഒരുപോലെ സംരക്ഷിക്കുമെന്നും സംഘടന പിളരില്ലെന്നുമായിരുന്നു പത്രസമ്മേളനത്തിൽ ക്ഷുഭിതനായി എഴുന്നേറ്റു നിന്നുള്ള ഗണേഷ്കുമാറിന്റെ പ്രതികരണം. ഇതുകേട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുക്കു പരമേശ്വരൻ ഉൾപ്പടെയുള്ളവർ ആർപ്പുവിളിച്ചു പ്രതികരിച്ചതും വിവാദമായി. ദിലീപിനെ ഒറ്റപ്പെടുത്തി ആക്രമിക്കരുതെന്നായിരുന്നു മുകേഷിന്റെ ക്ഷുഭിതനായുള്ള പ്രതികരണം. സംഭവത്തിന്റെ പേരിൽ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനവും മുകേഷ് ഏറ്റുവാങ്ങി.
അമ്മ യോഗത്തിലും പിന്നീടും ദിലീപിനെ വിശ്വസിച്ചു ന്യായീകരിച്ചു പഴികേട്ട പ്രസിഡന്റ് ഇന്നസെന്റ് എംപിയും പൊലീസ് നടപടിയോടെ കൂടുതൽ പ്രതിസന്ധിയിലായി. ഒപ്പം ദിലീപ് നിരപരാധിയാണെന്ന ഉറച്ച വിശ്വാസവും പിന്തുണയും പ്രഖ്യാപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ച അഭിനേതാക്കളായ സലിംകുമാർ, അജു വർഗീസ്, ഊർമിള ഉണ്ണി, സംവിധായകൻ ലാൽ ജോസ് എന്നിവർ ദിലീപ് പൊലീസ് വലയിലായതോടെ പ്രതികരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായി. സംഭവത്തിനുശേഷം നടി അഭയം തേടിയത് നടൻ ലാലിന്റെ വീട്ടിലായിരുന്നെങ്കിലും ദിലീപിനെതിരെ സംശയമുന നീണ്ടപ്പോൾ ദിലീപിനെ പിന്തുണയ്ക്കുകയായിരുന്നു ലാലും. ദിലീപിനെ വെറുതെ വേട്ടയാടരുതെന്നും അദ്ദേഹം കടുത്ത മാനസികസംഘർഷം അനുഭവിക്കുകയാണെന്നുമായിരുന്നു ലാലിന്റെ പ്രതികരണം.
ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിൽ 13 മണിക്കൂർ ചോദ്യം ചെയ്യവേ അർധരാത്രി അദ്ദേഹത്തെ തേടിയെത്തിയ നടൻ സിദ്ദീഖും ദീലിപ് നിരപരാധിയാണെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. ഇങ്ങനെ പൊതുസമൂഹത്തിന്റെ എതിർപ്പിനിടയിലും ദിലീപിനെ പരസ്യമായി പിന്തുണച്ചവരെല്ലാം ഇപ്പോൾ പ്രതികരിക്കാനാവാത്ത ധാർമിക പ്രതിസന്ധിയിലായി.
Advertisement