പരസ്പരം കൂട്ടിയിണക്കാൻ കഴിയാത്ത തെളിവുകളുമായി ഐജി ദിനേശ് കശ്യപ് നേതൃത്വം നൽകിയ പൊലീസ് സംഘം കുറ്റകൃത്യത്തിന്റെ സൂത്രധാരനായ നടൻ ദിലിപിനു ചുറ്റും അന്വേഷണത്തിന്റെ വല നെയ്തു കാത്തിരുന്നത് 81 ദിവസം. കേരളാ പൊലീസിന്റെ ചരിത്രത്തിലെ അഭിമാനകരമായ അന്വേഷണ വിജയത്തിന്റെ തുടക്കം ‘കേസിൽ ഗൂഢാലോചന’യില്ലെന്ന തന്ത്രപരമായ പ്രഖ്യാപനത്തിലൂടെ. നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ദിലീപ് അടക്കമുള്ള പ്രതികളെ തെറ്റിദ്ധരിപ്പിക്കാൻ പൊലീസിനു കഴിഞ്ഞു.
അറസ്റ്റിലായ പ്രതി പൾസർ സുനി ജയിലിൽ നിന്നു പുറത്തു വരാതിരിക്കേണ്ടതു കേസിലെ ഗൂഢാലോചന തെളിയാൻ നിർണായകമാണെന്നു വിലയിരുത്തിയ അന്വേഷണ സംഘം അറുപതു ദിവസം കഴിയും മുൻപ് ആദ്യ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനം എടുത്തു. റിമാൻഡിലായ പ്രതികൾക്കു സോപാധിക ജാമ്യം ലഭിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ജയിലിൽ സുനിയെ പരമാവധി നിസഹായനും നിരാശനുമാക്കിയാൽ കുറ്റകൃത്യത്തിനു ക്വട്ടേഷൻ നൽകിയവരെ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന അനുമാനത്തിലാണു പൊലീസ് ഇങ്ങനെ ചെയ്തത്. ജയിലിനുള്ളിലും പ്രതികളെ കുരുക്കാനുള്ള അണിയറ ഒരുക്കങ്ങൾ പൊലീസ് ചെയ്തിരുന്നു.
ഇതിനിടയിൽ ജയിലിനുള്ളിലെ കോയിൻ ബൂത്തിൽ നിന്നു സുനിയുടെ ആദ്യ ഫോൺ വിളി പുറത്തേക്കു പോയതു തന്നെ പൊലീസ് കണ്ടെത്തി. ദിലിപിന്റെ അടുപ്പക്കാരനാണ് ഈ വിളി പോയത്. ദിലീപ്, അപ്പുണ്ണി, നാദിർഷാ എന്നിവരുടെ ഫോൺ നമ്പറുകൾക്കു വേണ്ടിയാണ് സുനി വിളിച്ചതെന്നു വ്യക്തമായതോടെ ഇവർ മൂന്നുപേരും പൊലീസിന്റെ നിരീക്ഷണത്തിലായി. പൾസർ സുനിയെ മുഖ്യപ്രതിയാക്കി ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിച്ചതായി തെറ്റിദ്ധരിച്ച ദിലീപും സംഘവും നേരത്തെ തീരുമാനിച്ച അമേരിക്കൻ സന്ദർശനത്തിനു തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഈ ഫോൺവിളികൾ.
ഇതിനിടയിൽ ദിലീപിന്റെ ‘വെൽക്കം ടു സെൻട്രൽ ജയിൽ’ എന്ന സിനിമയിൽ കാക്കി വേഷത്തിൽ തലകാണിച്ച പൊലീസ് ഉദ്യോഗസ്ഥൻ വഴി പൊലീസിന്റെ നീക്കം ചോർന്നു. ഇതിനിടയിൽ സുനി ജയിലിൽ നിന്ന് എഴുതിയ കത്തും വാട്സാപ്പിൽ ദിലീപിനു ലഭിച്ചു. തുടർന്നു വേഗത്തിലായിരുന്നു ദിലീപിന്റെ നീക്കം. ജയിലിൽ കഴിയുന്ന പ്രതി സുനിൽ കുമാറും കൂട്ടുപ്രതികളും പണത്തിനു വേണ്ടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതായി ഏപ്രിൽ 20 നു ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകി. തന്ത്രപരമായിരുന്ന ഈ നീക്കമാണ് തിരിച്ചടിച്ചത്. പരാതിക്കൊപ്പം സമർപ്പിച്ച ഒരു ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ദിലീപിനെ കുഴിയിൽ ചാടിച്ചത്.
മലയാളത്തിലെ സൂപ്പർതാരം, മുൻനിര നിർമ്മാതാവ്, പ്രമുഖ നടി എന്നിവർ കേസിൽ ദിലീപിന്റെ പേരു പറയാൻ പണം വാഗ്ദാനം ചെയ്തെന്നു പരാമർശിക്കുന്ന ശബ്ദരേഖ ദിലീപും നാദിർഷായും ചേർന്നു വ്യാജമായി ഒരുക്കിയതാണെന്നു കണ്ടെത്തിയതോടെ പൊലീസ് കുരുക്കു മുറുക്കി. കേസിൽ ദിലീപ് കുരുങ്ങുമെന്ന് ഉറപ്പായതോടെ മലയാളത്തിലെ മറ്റൊരുമുൻനിര താരവും രണ്ടു നടന്മാരും ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാൻ ചരടുവലി നടത്തിയിരുന്നെങ്കിലും ‘അമ്മ’യുടെ പത്ര സമ്മേളനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഇവരുടെ നീക്കത്തെ ദുർബലമാക്കി.
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട അണിയറ രഹസ്യങ്ങൾ രണ്ടു ദിവസങ്ങളിലായി നടത്തിയ വിശദമായി ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ദിലീപിന്റെ പരാതിയിൽ ഏപ്രിൽ 20 നു തുടങ്ങിയ നിർണായകമായ അന്വേഷണമാണു 81–ാം ദിവസം ഇന്നലെ ദിലീപിന്റെ അറസ്റ്റിൽ എത്തിയത്.
ചോദ്യം ചെയ്തത് 25 മണിക്കൂർ
കൊച്ചി∙ മലയാള സിനിമയെ ഞെട്ടിച്ച കുറ്റകൃത്യത്തിന്റെ സൂത്രധാരൻ തകർന്നടിഞ്ഞതു രണ്ടു ദിവസങ്ങളിലായി പൊലീസ് നടത്തിയ 25 മണിക്കൂർ ചോദ്യം ചെയ്യലിൽ. ജൂൺ 28 ന് 13 മണിക്കൂറും ഇന്നലെ 12 മണിക്കൂറുമാണ് ചോദ്യം ചെയ്യൽ നടന്നത്. ഇന്നലെ ഉച്ചയോടെ കുറ്റസമ്മതം നടത്തിയ ദിലീപ് തുടർന്നു നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾക്കുള്ള സാധ്യത പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവൻ, മാതാവ് ശ്യാമള എന്നിവരുടെ മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. പ്രതിയുടെ മൊഴികൾ വിശ്വസിക്കുന്ന തരത്തിൽ പെരുമാറി പൊലീസ് നടത്തിയ ‘റെയ്ഡ് മെത്തേഡി’ലുള്ള ചോദ്യം ചെയ്യൽ മുറയാണ് ദിലീപിനെ വീഴ്ത്തിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ഐജി ദിനേശ് കശ്യപാണു ഇന്നലെ നടത്തിയ നിർണായക ചോദ്യം ചെയ്യലിനുള്ള തന്ത്രങ്ങൾ മെനഞ്ഞത്. ജൂൺ 28 നു നടത്തിയ ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ചോദ്യാവലി തയ്യാറാക്കിയത് ഐജി: കശ്യപായിരുന്നു.
അന്വേഷണ വിവരങ്ങൾ ചോരാതിരിക്കാൻ നിർണായക നീക്കങ്ങൾ നടത്തിയത് സിഐ ബൈജു പൗലോസിന്റെ ചുമതലയിലായിരുന്നു. ജയിൽ കേന്ദ്രീകരിച്ചു പ്രതികളുടെ നീക്കങ്ങൾ ചോർത്തിയതും തെളിവുകൾ ശേഖരിച്ചതും ബൈജുവാണ്.
ആദ്യ സൂചന നാട്ടിൽ നിന്ന്
ആലുവ∙ പൾസർ സുനിയുടെ നേതൃത്വത്തിൽ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടൻ ദിലീപിനു പങ്കുണ്ടെന്ന സൂചന ആദ്യം പുറത്തുവന്നതു സ്വന്തം നാട്ടിൽ നിന്നു തന്നെ. ദിലീപ് ഇതു നിഷേധിക്കുകയും വാർത്ത പുറത്തുവിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തെങ്കിലും ആ വാക്കുകൾ ആലുവക്കാർ മുഖവിലയ്ക്കെടുത്തില്ല. ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തിട്ടും പ്രതിഷേധിക്കാൻ നാട്ടുകാരിൽ ഒരാൾ പോലും മുന്നോട്ടുവന്നില്ല.
കേസിൽ ഏതാനും പ്രതികൾ അറസ്റ്റിലായതോടെ സംഭവവുമായി ദിലീപിനുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർ ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഒരു സന്ധ്യയ്ക്കു രണ്ടു വാഹനങ്ങളിലായി പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നായിരുന്നു സൂചന. വാഹനങ്ങൾ പാലസ് വളപ്പിലിട്ട ശേഷം നടന്നാണ് ഇവർ പോയത്. എല്ലാവരും മഫ്തിയിലായിരുന്നു.
ചിലരുടെ കയ്യിൽ ഫയലുകളും ഉണ്ടായിരുന്നു. നേരത്തെ നഗരത്തിൽ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സംഘത്തിന്റെ വഴികാട്ടി. ഈ സമയത്തു പാലസ് പരിസരത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകർ പൊലീസുകാരെ ശ്രദ്ധിച്ചു. പക്ഷേ, പൊലീസ് സംഘം ദിലീപിന്റെ വീട്ടിലേക്കു കയറുന്നതു മതിലിന്റെ മറമൂലം ഇവർക്കു കാണാൻ കഴിഞ്ഞില്ല. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പൊലീസ് പോയതു ദിലീപിന്റെ വീട്ടിലേക്കു തന്നെ എന്നുറപ്പിച്ച പൊതുപ്രവർത്തകരാണ് നടനെ പൊലീസ് ചോദ്യം ചെയ്തെന്ന വിവരം ആദ്യം പുറത്തുവിട്ടത്.
‘ആദ്യം അറിഞ്ഞപ്പോൾ’ സംഭാഷണം 12 സെക്കൻഡ് മാത്രം
കൊച്ചി ∙ നടി ഉപദ്രവിക്കപ്പെട്ട സംഭവം എപ്പോഴാണ് അറിഞ്ഞത്, ആരാണ് പറഞ്ഞത്? പൊലീസിന്റെ ഈ ചോദ്യത്തിനു ദിലീപ് പറഞ്ഞ മൊഴി ഇതാണ്: ‘ഫെബ്രുവരി 18നു രാവിലെ നിർമാതാവ് ആന്റോ ജോസഫ് ഫോണിൽ വിളിച്ചു വിവരം പറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിയുന്നത്’. പിന്നീട് ആന്റോജോസഫിന്റെ മൊഴി രേഖപ്പെടുത്തിയ സന്ദർഭത്തിൽ ഇക്കാര്യം പൊലീസ് അന്വേഷിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതാണ് ‘സംഭവം നടന്ന 17 നു രാത്രി 11.30 നു വിവരം അറിയിക്കാൻ പലതവണ ദിലീപിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിറ്റേന്നു രാവിലെ 9.30നു തിരികെ വിളിച്ചപ്പോൾ കാര്യം പറഞ്ഞു; തിരികെ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു’.
രാവിലെ 9.30നു ദിലീപിന്റെ ഫോൺ വിളിയുടെ ദൈർഘ്യം 12 സെക്കൻഡ് മാത്രമെന്നു പൊലീസ് മനസിലാക്കിയതോടെ ദിലീപിന്റെ മൊഴികൾ പെളിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ആദ്യമായി അറിഞ്ഞത് രാവിലെ 9.30ന് ആന്റോ വിളിച്ചപ്പോൾ ആണെങ്കിൽ ആ സംഭാഷണം 12 സെക്കൻഡിൽ അവസാനിക്കുമായിരുന്നില്ല എന്നു പൊലീസ് അനുമാനിച്ചു. തിരികെ വിളിച്ചില്ലെങ്കിൽ ആന്റോജോസഫ് സംശയിക്കാൻ സാധ്യതയുള്ളതിനാലാണു പേരിനെങ്കിലും വിളിക്കുകയും പെട്ടെന്നു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തത് എന്നീ നിഗമനങ്ങളിലും പൊലീസ് എത്തി.