യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിനു നടൻ ദിലീപ് അറസ്റ്റിൽ. സഹായി അപ്പുണ്ണിയും കസ്റ്റഡിയിലുള്ളതായി സൂചന. ഇന്നലെ പുലർച്ചെ രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ ദിലീപ് ഒരുഘട്ടത്തിൽ ബോധക്ഷയം നടിച്ചും ചോദ്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചെന്നാണു സൂചന.
ഏറെ വിവാദങ്ങൾക്കു വഴിയൊരുക്കിയ കേസിലെ നിർണായക അറസ്റ്റു വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇന്നലെ സ്ഥിരീകരിച്ചത്. വ്യക്തിവൈരാഗ്യം മൂലമാണു നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. 2013ൽ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലിൽ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷൻ സംബന്ധിച്ചു മുഖ്യപ്രതി സുനിൽകുമാറിനോടു (പൾസർ സുനി) സംസാരിച്ചത്. മറ്റു ചില നടന്മാർക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ ദിലീപ് സമ്മതിച്ചു. പണത്തിനു പുറമെ ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിൽകുമാറിനെ വശത്താക്കിയത്. നാലു വർഷം മുൻപു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിനു മുൻപു ക്വട്ടേഷൻ നടത്താൻ തൃശൂർ, ഗോവ എന്നിവിടങ്ങളിൽ സുനി നടത്തിയ രണ്ടു നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവൻ ഗൂഢാലോചനകൾക്കും അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി.
കേസിൽ ആദ്യം അറസ്റ്റിലായ സുനിൽകുമാർ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമർപ്പിച്ച പരാതിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ദിലീപ് ഉന്നയിച്ച കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങൾ നാദിർഷയുമായി ചേർന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പൊലീസ് നിഗമനം.
കുറ്റകൃത്യം നടത്തുന്നതിനു മുൻപുള്ള ദിവസങ്ങളിൽ സുനിൽ ഫോണിൽ ബന്ധപ്പെടരുതെന്നു ദിലീപ് നിർദേശിച്ചിരുന്നു. എന്നാൽ അതിക്രമത്തിനു മൂന്നു ദിവസം മുൻപു മറ്റൊരാളുടെ ഫോണിൽ സുനിൽകുമാർ ദിലീപിനോടു സംസാരിച്ചു. ക്വട്ടേഷൻ തുക സംബന്ധിച്ച ഉറപ്പിനായിരുന്നു ആ വിളി. ഒന്നര കോടി രൂപയാണു നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ദിലീപ് വാഗ്ദാനം ചെയ്തത്.
ദിലീപ്, നാദിർഷാ എന്നിവരെ ആദ്യം കസ്റ്റഡിയിൽ എടുത്തു 13 മണിക്കൂർ ചോദ്യംചെയ്തു വിട്ടയച്ചതിന്റെ പിറ്റേന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനു ലഭിച്ച രഹസ്യ സന്ദേശമാണ് അറസ്റ്റിലേക്കുള്ള അന്തിമനീക്കത്തിനു പൊലീസിന് ഊർജം പകർന്നത്.
ക്വട്ടേഷൻ തുക സംബന്ധിച്ചു ദിലീപ് ഫോണിൽ സുനിലിനോടു സംസാരിച്ചതു യാദൃശ്ചികമായ കേൾക്കാൻ ഇടയായ വ്യക്തിയാണ് അന്വേഷണസംഘത്തിനു നിർണായകവിവരം കൈമാറിയത്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എല്ലാവരെയും രാത്രിതന്നെ അങ്കമാലി മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.